വയനാടിന്റെ ദേശീയ ഉത്സവമായ വള്ളിയൂര്‍ക്കാവ് ആറാട്ടുത്സവം ചടങ്ങുകള്‍ മാത്രമായി ചുരുക്കാന്‍ തീരുമാനിച്ച ക്ഷേത്ര ഭരണ സമിതിക്കും ആഘോഷക്കമ്മിറ്റിക്കും മുഖ്യമന്ത്രിയുടെ അഭിനന്ദനം. വിവിധ സാമൂദായിക സംഘടനാ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്.
സംസ്ഥാനത്തിന് തന്നെ മാതൃകാപരമാണ് വള്ളിയൂര്‍ക്കാവിന്റെ നടപടി. ഇതിനെ കൈയ്യടിച്ച് അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് ഉത്സവം ആലോഷങ്ങളില്ലാതെ നടത്താന്‍ തീരുമാനിച്ചത്. പതിനാല് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തില്‍ കബനി നദിക്കര ജനലക്ഷങ്ങളാല്‍ തിങ്ങിനിറയും. ജാതി മത ഭേദമന്യേ ഏവരും പങ്കെടുക്കുന്ന ഉത്സവമാണ് വള്ളിയൂര്‍ക്കാവിലേത്. ഗോത്രജനതയും ഏറ്റവും കൂടുതല്‍ ഒത്തുകൂടുന്നതാണ് ഈ സാംസ്‌കാരിക ഭൂമിക. മീനം ഒന്നു മുതല്‍ 15 വരെ നടക്കുന്ന ഉത്സവത്തിന്റെ ഏഴാം നാളിലാണ് വള്ളിയൂര്‍ക്കാവിലെ കൊടിയേറ്റ്. പണിയസമുദായത്തിലെ ആദിവാസി മൂപ്പന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന നീളമുള്ള മുളയാണ് കൊടിമരത്തിനായി ഉപയോഗിക്കുക. മീനം 14 ന് ജില്ലയിലെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും പണിയസമുദായക്കാര്‍ കൂട്ടമായി കാവിലെത്തി പുല്‍പ്പായ വാങ്ങി പാട്ടുപുരയുടെ സമീപത്ത് വിരിവെച്ച് ചുറ്റുമിരുന്ന് വെറ്റില മുറുക്കി, അടിയറ വരവും മേളവും ആഘോഷവും കണ്ട് പിറ്റേന്ന് മാത്രമേ ഊരുകളിലേക്ക് തിരിച്ചു പോകുകയുള്ളൂ.