സംസ്ഥാനത്ത് വരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കുമെന്ന് സൂചന. കൂടുതല്‍ ഇളവുകള്‍ക്കും സാധ്യത

0

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. സംസ്ഥാനം മൈക്രോ കണ്ടെയ്ന്മെന്റ് മേഖലയായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. വ്യാപനത്തോത് കൂടുതലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ആകെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാനും ആലോചനയുണ്ട്.ഉച്ചയ്ക്ക് 3.30നാണ് യോഗം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള നിയന്ത്രണങ്ങളില്‍ യോഗം തീരുമാനമെടുക്കും. കുറെ ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 11 ശതമാനത്തിന് മുകളിലെത്തിയിരുന്നു. ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണില്‍ നല്‍കിയ ഇളവുകള്‍ ഇന്ന് അവസാനിക്കും. കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. ടി.പി.ആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ പുന:ക്രമീകരിക്കാനും സാധ്യതയുണ്ട്.
പെരുന്നാള്‍ പ്രമാണിച്ച് കൂടുതല്‍ ഇളവുകള്‍ വേണമെന്ന വ്യാപാരികളുടെ ആവശ്യം കണക്കിലെടുത്ത് വാരാന്ത്യ ലോക്ഡൗണില്‍ ഇളവ് അനുവദിച്ചിരുന്നു. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കൂടുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമേ തുണിക്കട, ചെരുപ്പ്കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയ്ക്കും പ്രവര്‍ത്തനാനുമതി ഉണ്ടാകും. രാത്രി എട്ടുവരെയാണ് അനുമതി. എ,ബി,സി കാറ്റഗറിയില്‍പ്പെടുന്ന തദ്ദേശഭരണസ്ഥാപന പരിധികളിലാണ് ഇളവുകള്‍ ബാധകമാവുക. ഡി കാറ്റഗറിയില്‍പ്പെടുന്ന തദ്ദേശഭരണ സ്ഥാപന പരിധികളില്‍ നാളെ ഒരു ദിവസത്തേക്ക് പെരുന്നാള്‍ പ്രമാണിച്ച് ഇളവ് അനുവദിച്ചിട്ടുണ്ട്.എ, ബി വിഭാഗത്തില്‍പ്പെടുന്ന പ്രദേശങ്ങളില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. തിങ്കള്‍ മുതല്‍ വെള്ളി വരെ ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകളും വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്നു പ്രവര്‍ത്തിക്കും. രാവിലെ 7 മുതല്‍ രാത്രി 8 വരെയാണ് പ്രവര്‍ത്തനാനുമതി.കേരളത്തിലെ പെരുന്നാള്‍ ഇളവുകള്‍ സംബന്ധിച്ച് സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി സമര്‍പ്പിച്ചിരുന്നു. ഇളവുകള്‍ നല്‍കിയത് വിദഗ്ധരുമായി അടക്കം കൂടിയാലോചന നടത്തിയ ശേഷമെന്നും കേരളം അറിയിച്ചു. ചില മേഖലകളില്‍ മാത്രമാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും ടിപിആര്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമം തുടരുകയാണെന്നും സംസ്ഥാനം അറിയിച്ചു. കൊവിഡ് കേസുകളുടെ വിവരങ്ങള്‍ കൃത്യമായി പുറത്തുവിടുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും മറുപടിയില്‍ ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.

error: Content is protected !!