പണിയർ

0

കേരളത്തിലെ ഏറ്റവും വലിയ ആദിവാസിവർഗമാണ് പണിയർ. വയനാട്ടിലും പശ്ചിമഘട്ടത്തിന്റെ അടിവാരങ്ങളിലുമുള്ള കാടുകളിലാണ് ഇവരുടെ താമസം. വയനാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ പണിയസമുദായക്കാർ താമസിക്കുന്നുണ്ട്. 2008-2010 -ൽ നടന്ന ഒരു സർക്കാർ സർവേ പ്രകാരം ഈ ജില്ലകൾ കൂടാതെ എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ഓരോ പണിയകുടുംബങ്ങൾ താമസിക്കുന്നുണ്ട്. 1994ലെ കണക്കുകളനുസരിച്ച് വയനാട്ടിൽ 36560 പണിയരുണ്ട്. പണിയർ എണ്ണത്തിൽ കൂടുതലുള്ള വംശമാണെങ്കിലും എല്ലാ രംഗത്തും അവർ പിന്നാക്കമാണ്

പേരിനു പിന്നിൽ

“പണി ചെയ്യുന്നവൻ” എന്നാണ് പണിയൻ എന്ന വാക്കിന്റെ അർത്ഥം. സാമൂഹികസാഹചര്യങ്ങളാൽ മറ്റുള്ളവർക്കുവേണ്ടി എക്കാലത്തും പണിയെടുക്കേണ്ടി വന്നവരായതുകൊണ്ടാകാം പണിയർ എന്ന പേരു സിദ്ധിച്ചത്.

കൃഷിസ്ഥലമോ കിടപ്പാടമോ സ്വന്തമായില്ലാത്ത അവർ ജന്മിമാരുടെ അടിമകളായിരുന്നു. അടിമകളായി അവരെ വിലയ്ക്കുവാങ്ങുന്ന സമ്പ്രദായവും അടുത്ത കാലംവരെ നിലനിന്നിരുന്നു. മാനന്തവാടിക്കടുത്തുള്ള വള്ളിയൂർക്കാവ്ദുർഗാക്ഷേത്രത്തിലെ ഉത്സവക്കാലത്താണ് അടിമക്കച്ചവടം നടന്നിരുന്നത്. ജന്മിയും പണിയനും തമ്മിൽ ഒരു അടിമക്കരാർ ഉണ്ടാക്കുമമയിരുന്നു. ഒരു വർഷം പ്രാബല്യമുള്ള ഈ കരാർ ഉറപ്പിക്കുന്നത് വള്ളിയൂർക്കാവ് ഉൽസവസമയത്താണ്. (ഒരു മീനമാസം മുതൽ അടുത്ത മീനമാസം വരെ). അമ്പലത്തിനുമുന്നിൽ വച്ച് ഉറപ്പിക്കുന്ന ഈ കരാർ പ്രകാരം ജന്മി അടിമയ്ക്ക് ഒരു നിശ്ചിത തുക നൽകണം. നിൽപ്പുപണം എന്നായിരുന്നു ഈ തുകയുടെ പേര്. നിൽപ്പുപണം വാങ്ങിക്കഴിഞ്ഞാർ കരാർ ലംഘിക്കാൻ പാടില്ലെന്നത് ഒരു അലിഖിതനിയമം ആയിരുന്നു. ഇപ്പോൾ അടിമപ്പണി നിയമംമൂലം നിരോധിച്ചിരിക്കുകയാണ്. മക്കത്തായക്കാരായ പണിയരുടെ ഭക്ഷണരീതിയും ആചാരങ്ങളും പരിഷ്കൃതമല്ല.[അവലംബം ആവശ്യമാണ്]പ്രാകൃതമലയാളമാണ് അവർ സംസാരിക്കുന്നത്.

ഐതിഹ്യം

നൂറ്റാണ്ടുകൾക്കു മുമ്പ് വയനട്ടിലെ ബാണാസുരൻ കൊടുമുടിയോടു ചേർന്ന ഇപ്പിമലയിൽ സ്വതന്ത്രമായി ജീവിച്ചുവന്ന പണിയസമുദായത്തെ ജന്മിമാർ അടിമകളാക്കിയെന്നാണ് ഒരു വാമൊഴി ചരിത്രം. ഞങ്ങൾ ഇപ്പിമലയുടെ മക്കൾ (നാങ്ക് ഇപ്പിമല മക്കൈ) എന്നാണ് പണിയർ വിശ്വസിച്ചുപോരുന്നത്. നൂറ്റാണ്ടുകളായി വയനാട്, നിലമ്പൂർ, കണ്ണവം കാടുകളിൽ അലഞ്ഞുനടന്ന് ജീവിച്ച ഇവർ കാലക്രമേണ ജന്മിമാരുടെ അടിമകാളായി പണിയെടുക്കാൻ നിർബന്ധിതരായി. പണ്ട് ആണിന് ഒരണയും ഒന്നര സേർ വല്ലിയും (നെല്ല്) ആയിരുന്നു കൂലി. പെണ്ണിന് ഒരണയും അരസേർ വല്ലിയും. പണികഴിഞ്ഞുപോകുമ്പോൾ ജന്മിയുടേ പറമ്പിൽ വീണു കിടക്കുന്ന ചക്കയും മാങ്ങയും വിറകും പാടത്തുനിന്നും ശേഖരിക്കുന്ന താളും ആയിരുന്നു ഭക്ഷണം. കൂലികിട്ടുന്ന പച്ചനെല്ല് അന്നുതന്നെ കുത്തി അരിയാക്കി മേൽ പച്ചക്കറികളും കൂട്ടിയായിരുന്നു ഭക്ഷണം ഉണ്ടാക്കിയിരുന്നത്.

ചരിത്രം

തീയുണ്ടാക്കുന്ന ആദ്യകാല പണിയർ(1909).

പണിയർ ചരിത്രം കൃഷിപ്പണിക്കാരുടെതാണ്. വയനാട്ടിലേക്ക് കേരള രാജക്കന്മാർ കൊണ്ടുവന്നതാവാം എന്നാണ് കരുതുന്നത്. ഏതാണ്ട് അടിമകളെപ്പോലെയാണ് അവർ ജീവിച്ചുവന്നത്. അടിമത്തം അവസാനിച്ചതോടെ സർക്കാർ പല സ്ഥലങ്ങളിലായി അധിവസിക്കപ്പെട്ടു. 

ജനസംഖ്യ

പ്രധാനമായും കേരളത്തിലാണ് പണിയരുള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലും തമിഴ്നാട്ടിലെ നീലഗിരി മലകളിലും കർണ്ണാടകത്തിലും കുടകിലും പണിയർ അധിവസിക്കുന്നുണ്ട്. 94000ത്തോളമാണ് മൊത്ത ജനസംഖ്യ. 67948 പേരോളം കേരളത്തിലാണ്

കേരളത്തിലെ പണിയരുടെ ജനസംഖ്യ
ജില്ല കുടുംബങ്ങൾ ആൺ പെൺ ആകെ
വയനാട് 15876 33639 35477 69116
കണ്ണൂർ 2907 6141 6416 12557
മലപ്പുറം 1891 3563 3955 7518
കോഴിക്കോട് 716 1386 1471 2857
പാലക്കാട് 213 379 352 731
എറണാകുളം 1 2 2 4
തിരുവനന്തപുരം 1 2 2 4
ആകെ 21605 45112 47675 92787

ഭാഷ

പണിയർ അവരുടേതായ ദ്രവീഡിയൻ മാതൃഭാഷയായ പണിയ ഭാഷയാണ് ഉപയോഗിക്കുന്നത്. മലയാളവുമായും കാടർ ഭാഷയും റവൂല ഭാഷയുമായും ഇതിനു ബന്ധമുണ്ട്. പണിയഭാഷയാണ് വീട്ടിലും ആചാരാനുഷ്ഠാനവേളകളിലും ഉപയോഗിക്കുന്നതെങ്കിലും മലയാളവും തമിഴ് നാട്ടിലുള്ളവർ തമിഴും അതുപോലെ കർണ്ണാടകഭാഗത്തുള്ളവർ കന്നടയും എഴുത്തിനായി ഉപയോഗിക്കുന്നു. ഭാഷ പണിയയാണെങ്കിലും അതാതു സ്ഥലത്തുള്ള ലിപികൾ അവർക്കുപയോഗിക്കാൻ വശമുണ്ട്.

സാക്ഷരത

കേർളത്തിലെ 2001 ലെ സെൻസസ് പ്രകാരം സാക്ഷരത 41% വും തമിഴ് നാട്ടിൽ 26% വുമാണ്

സാമൂഹിക ജീവിതം

പണിയർ മഴക്കാലത്ത്.

പണിയർ എപ്പോഴും ഗ്രാമവ്യവസ്ഥയിൽ ജീവിക്കുന്നവരാണ്. ഗ്രാമത്തെ പാടികൾ എന്നുവിളിക്കും. ഓരോ ഗ്രാമത്തിലും ചെറിയ കൂരകളിലാണ് കുടുംബങ്ങൾ താമസിക്കുന്നത്. പണിയവർഗ്ഗം അവരവരുടെ ജന്മിമാരുടെ തറവാടുകളോടു ചേർന്ന പറമ്പുകളിൽ ഉണ്ടാക്കിയ കുടിലുകളിലാണു കഴിഞ്ഞിരുന്നത്ഇവയെ പിരെ എന്നും ചാള എന്നും വിളിക്കുന്നു. 5 മുതൽ 15 വരെ ചാളകൾ ആണ് ഒരു പാടിയിൽ ഉണ്ടാവുക . രണ്ടു വിഭാഗങ്ങൾ ഇവർക്കിടയിലുണ്ട്. ആദ്യത്തേത് നിലങ്ങളിൽ ജീവിക്കുന്നവരും കാടുകളിൽ ജീവിക്കുന്ന രണ്ടാമത്തെ വിഭാഗവുമായി ബന്ധമുള്ളവരുമാണ് രണ്ടാവത്തെ വിഭാഗം കാട്ടുപണിക്കർ എന്ന വർഗ്ഗം നിലമ്പൂർ കാടുകളിലാണ് വാസം. ഇവർ പഴയ ആദിവാസികളെപ്പോലെ ഇന്നും വേട്ടയാടിയാണ് ജീവിതം നയിക്കുന്നത്. 

വസ്ത്രധാരണ രീതി മറ്റു ആദിവാസികളിൽ നിന്നും വ്യത്യസ്തമാണ് ആണുങ്ങൾ നീളത്തിലുള്ള ഒറ്റത്തുണി അരക്കു ചുറ്റും കെട്ടുന്നു. മുണ്ട് എന്നാണിതു അറിയപ്പെടുന്നത്. ചെറിയ മറ്റൊരു മുണ്ട് തോലുകളിൽ ചാർത്തിയിടുന്നു, പണിയ പെണ്ണുങ്ങളെ പണിച്ചി എന്നാണു വിളിക്കുന്നത്. ഇവർ നീൾമുള്ള തുണി ഉപയോഗിച്ച് ശരീരം മറയ്ക്കുമ്പോൾ മറ്റൊരു ചെറീയ ശീല കൊണ്ട് കൈകൾക്കു താഴെ വച്ച് മാറുമറക്കുന്നു. ഇതു കൂടതെ ചുവന്നതൊ കറുത്തതോ ആയ ചെറിയ ചേലകൊണ്ട് അരക്കു ചുറ്റും (അരത്തി) കെട്ടുകയും ചെയ്യും

ഇന്ത്യൻ സർക്കാർ പണിയരെ പട്ടികവർഗ്ഗത്തിൽ പെടുത്തിയിരിക്കുന്നു. പട്ടിക ജാതി വർഗ്ഗങ്ങൾക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങൾ പണിയർക്കും ലഭ്യമാണ്. പണിയർ അവരുടെ ധൈര്യത്തിനും തുടുതുടിപ്പിനും പേരുകേട്ട വർഗ്ഗമാണ്. ഇക്കാരണങ്ങൾ കൊണ്ട് പലരും പണിയരെ മോഷണം നടത്താൻ വിനിയോഗിച്ചതായി കേംബ്രിഡ്ജ് സർവ്വകാലാശാല പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ പറയുന്നുണ്ട്.

ഇരുണ്ട നിറവും കുറിയ ശരീരവും പതിഞ്ഞ മൂക്കും ചുരുളൻ തലമുടിയുമാണ് ഇവരുടെ രൂപത്തിന്റെ പ്രത്യേകതകൾ. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ജനവിഭാഗങ്ങളിലൊന്നാണ് പണിയർ. ശക്തരായ മറ്റ് സമുദായക്കാർ ഇരുടെ കൃഷിസ്ഥലങ്ങൾ പിടിച്ചടക്കി കാട്ടിലേക്ക് ഓടിച്ച് വിടുകയും പിന്നീട് അടിമകളാക്കുകയും ചെയ്തതായി കരുതുന്നു

കുടുംബം 

അണുകുടുംബവും കൂട്ടുകുടുംബവും വൻകൂട്ടുകുടുംബവും നിലവിലുണ്ട്. അണുകുടുംബത്തിൽ മാതാപിതാക്കളും മക്കളുമുള്ളപ്പോൾ കൂട്ടുകുംബത്തിൽ മാതാപിതാക്കളുടെ മാതാപിതാക്കളും അവരുടെ മാതാാപിതാക്കളും ഉണ്ടാവാം. വൻ കൂട്ടുകുടുമ്പത്തിൽ ഇവരെ കൂടാതെ അമ്മയിയും അമ്മാവന്മാരും മാതാ പിതാക്കളുടെയും അവരുടെ മാതാപിതാകൾടെയൊ ഒക്കെ സഹോദരീ സഹോദരന്മാരും ഉണ്ടാവാം.

ഗൃഹനാഥത്വം

പാരമ്പര്യമായി ആണുങ്ങളാണ് ഗൃഹനാഥനാവുന്നത് എങ്കിലും തൊഴിലില്ലായ്മ മൂലം അടുത്തകാലത്ത് വളരെ മൂലരൂപത്തിലുള്ള വ്യത്യാസം ഉണ്ടായിട്ടുണ്ട്. ജോലി അൻവേഷിച്ച് വീട്ടിലെ ആണുങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് പോകുമ്പോൾ കുടുംബത്തിലെ മൂത്ത സ്ത്രീ ഗൃഹനാഥയായിത്തീരുന്നു. ഇത്തരം നിരവധി പണിച്ചി വാഴുന്ന ചാളകൾ ഇന്ന് കാണാൻ സാധിക്കും.

ചെമ്മി

സമൂഹത്തിൽ മൂത്ത കാർന്നവരായ മൂപ്പന് വലിയ സ്ഥാനമാണുള്ളത്. മൂപ്പനെ ‘ചെമ്മി’ എന്നാണു വിളിക്കുന്നത്. പാരമ്പര്യമായി മക്കത്തായ രീതിയിലാണ് ചെമ്മിയെ തിരഞ്ഞെടുക്കുന്നത്. എന്നാൽ മകനില്ല എങ്കിൽ മകൾടെ ഭർത്താവിനെ ചെമ്മിയായി വാഴിക്കുന്നു. ചെമ്മി, പാടിയിലെ മുതിർന്നവരുടെ ഒരു സമിതിക്ക് അദ്ധ്യക്ഷം വഹിക്കുകയും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു. മിക്ക ആചാരങ്ങൾക്കും കാർമ്മികത്വം വഹിക്കുന്നത് ചെമ്മിയാണ്. മോഷണം, അടിപിടി, ലൈംഗികാരോപണങ്ങൾ എന്നിവക്കും തീർപ്പു കല്പിക്കുന്നത് ചെമ്മിയാണെങ്കിലും കാലം മാറിയതോടെ ചെമ്മിയുടെ അധികാര പരിധിയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്ന് പണീയർ സമ്മതിക്കുന്നു.

ഭക്ഷണരീതികൾ

പാരമ്പര്യമായി കൃഷി ചെയ്യാത്തവരാണ്. കാട്ടീൽ നിന്നും ആഹാരം കണ്ടെത്തുകയാണ് ചെയുന്നത്. വേട്ടയാടി ഭക്ഷിക്കുന്നവരുടെ വർഗ്ഗവും ഉണ്ട്. അരിയാണ് മുഖ്യാഹാരമെങ്കിലും റാഗിയും ഗൊതമ്പും ആഹാരത്തിൽ ഉൾപ്പെടുന്നു. ചെറിയ ജീവികളേയും ഞണ്ടുകളെയും പിടിച്ച് ഭക്ഷിക്കുന്നുണ്ട്. കപ്പ, മീൻ, ഞണ്ട് എന്നിവ കിട്ടുന്നതനുസരിച്ച് ഭക്ഷിക്കുന്നു. ചായയും കാപ്പിയും കുടിക്കുന്ന ശീലമുള്ള ഇവർ ലഹരിക്കായി സ്വന്തമായി ചാരായം ഉണ്ടാക്കാറുമുണ്ട്.

ആചാരാനുഷ്ടാനങ്ങൾ

ചെവി കുത്തുന്ന ആചാരം കുഞ്ഞുനാളിലെ തന്നെ നടത്തുന്നു മൂർച്ചവച്ച മുളയാണീകൊണ്ടാണ് ചെവികുത്തുന്നത്. കുത്തിയശേഷം ഇഞ്ചിഎണ്ണയും മഞ്ഞൾ പൊടിയും ചേർത്ത മിശ്രിതം പൂശിയാണ് മുറിവുണക്കുക. പെൺകുട്ടികൾ ഋതുമതിയാവുന്നത് ആചാരമായി അനുഷ്ഠിക്കുകയും കുട്ടി വളർച്ചയെത്തിയെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഋതുമതിയാവുന്നതോടെ പെൺകുട്ടിയെ അശുദ്ധിയുള്ളവളായും ദൈനദിന ജോലിയിൽ പങ്കു ചേർക്കാതിരിക്കുകയും ചെയ്യുന്നു. ഋതുമതിയാവുന്ന അന്ന് ചാളയുടെ ഒരു മൂലക്കിരുത്തുകയും 7 ദിവസം കഴിഞ്ഞ് ശുദ്ധിതെളിക്കുകയും ചെയ്യുന്നു.

വിവാഹം

മൂന്നുതരം വിവാഹങ്ങൾ നടക്കാറുണ്ട്. അദ്യത്തേത് വിലപേശി ഉറപ്പിക്കുന്ന രീതിയാണ്. വരൻ വധുവിന്റെ വീട്ടുകാരുമായി സംസാരിച്ച് വധുവിന്റെ വീട്ടുകാർക്ക് നൽകേണ്ട തലപ്പണം ഉറപ്പിക്കുന്നു. ഇത് വർഷാവർഷം നൽക്കേണ്ട വരിസംഖ്യയാണ്. വിവാഹവാർഷികത്തോടനുബന്ധിച്ച് ‘ഉച്ചൽ’ എന്ന ചടങ്ങിലാണ് ഈ പണം കൈമാറുന്നത്. തലപ്പണം നൽകാതിരുന്നാൽ പെണ്ണിനെ തിരിച്ചു വിളിക്കാനുള്ള അധികാരം വധുവിന്റെ കുടുംബത്തിനുണ്ട്. സാധരണയായി 30 കോലഗം (750 ഗ്രാം) നെല്ലാണ് ൻൽകേണ്ടത്. വിവാഹത്തിനു ശേഷം മൂന്നിലൊന്ന് നൽകുന്നു.

മരണാനന്തര ചടങ്ങുകൾ

മരണാനന്തരക്രിയകൾക്കും പ്രത്യേക ആചാരങ്ങൾ ഉണ്ട്. പാടിക്കടുത്തു തന്നെ ശവം കുഴിച്ചിടുകയാണ് രീതി. ക്രിയകൾ ചെയ്യുന്നയാളെ നൂമ്പുകാരൻ എന്നു വിളിക്കുന്നു. ഒരാശ്ച കുളിക്കാനോ ക്ഷൗരം ചെയ്യാനോ പാടില്ലാത്ത ഇയാൽ മത്സ്യമാംസാദികളും വർജ്ജിക്കണം. 7 ദിവസത്തെ പുലയാചാരവും കുടുംബക്കാർക്കുണ്ട്. ഏഴാം ദിവസം അനുഷ്ഠിക്കുന്ന ശുദ്ധിവരുത്തുന്ന ആചാരമാണ് ‘എയമ്പുല കയിക്കൽ

ദൈവാരാധന

കാട്ടുഭഗവതി കുളിയൻ, കാളി കുട്ടിച്ചാത്തൻ, മുത്തപ്പൻ, മലക്കാർ, മാരിയമ്മ, അയ്യപ്പൻ ആണ് ആരാധനാമൂർത്തികൾ.. ഈ ദൈവങ്ങൾക്ക് പ്രത്യേകം ക്ഷേത്രങ്ങളില്ല.കുറെ ഉരുളൻ കല്ലുകൾ ഒരു തറയുടെ മുകളിൽ കൂട്ടിവെച്ചിരിക്കും. ഈ തറയെ ‘ദൈവംതറ’ എന്നോ ‘കൂളിതറ’ എന്നോ വിളിക്കും.തറയിലെ കല്ലുകൾ ഓരോ ദൈവത്തെയും പ്രതിനിധീകരിക്കുന്നു. മരണാന്തര ജീവിതത്തിൽ ഇവര് ‍വിശ്വസിക്കുന്നു. പണിയർ അവരുടെ വീടിനു സമീപം തന്നെ ദൈവങ്ങളെ കുടിയിരുത്തുന്ന തറകൾ ഉണ്ടാക്കി പരിപാലിക്കുന്നു. പണിയർ പ്രത്യേകം ഉത്സവങ്ങൾ കൊണ്ടാടുന്നു.

മാരിയമ്മനും അയ്യപ്പനുമാണ് പ്രധാനമായും ഉത്സവങ്ങൾ ഉള്ളത്. ഉത്സവങ്ങൾ കൊണ്ടാടുമ്പോൾ മൂർത്തികൾക്ക് ഇവർ പ്രത്യേക നിവേദ്യങ്ങൾ അർപ്പിക്കുന്നു. ചില ആഘോഷങ്ങൾ മറ്റു ആദിവാസികളുമായി സാമ്യം ഉള്ളവയും ചിലത് പണിയരിൽ മാത്രം കണ്ടുവരുന്നതുമാണ്. ഓണവും വിഷുവും കൊണ്ടാടി വരുന്നു. മാരിയമ്മന്റെ ആഘോഷം ഇടവ മാസത്തിലാണ് നടക്കുന്നത് ( മേയ്-ജൂൺ). വള്ളിയൂർക്കാവുത്സവം എന്നുവിളിക്കുന്ന ആഘോഷവും പണിയരുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്

കലാരൂപങ്ങൾ  

സിനിമ മുതലായ കലാരൂപങ്ങൾ പണിയരുടെ തനതു കലാരുപങ്ങൾ കാര്യമായി ബാധിച്ചിട്ടുണ്ട് എങ്കിലും പലരും പാരമ്പര്യമായ വാദ്യോപകരണങ്ങൾ ഉപയോഗിക്കാനറിയുന്നവരാണ്. ഇവർ പ്രധാനമായും തുടി കുഴൽ മുതലായ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് രാത്രികാലങ്ങളിൽ പാട്ടുകൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്യാറുണ്ട്. വിളവെടുപ്പിനു ശേഷം നെല്പാടങ്ങളിൽ കുറത്തി നാടകം എന്ന പേരിൽ അറിയപ്പെടുന്ന കലാരൂപം ഇവർ അവതരിപ്പിക്കാറുണ്ട്. ഇന്ന് ഈ കലാരൂപം തീർത്തും അന്യം നിന്നു പോയിരിക്കുന്നു.

പണിയർ കളി

പണിയന്മാരുടെ ഇടയിൽ പ്രചാരമുള്ള ഒരു നൃത്തരൂപമാണ് പണിയർ കളി. പുരുഷന്മാർ അവതരിപ്പിക്കുന്ന ഈ കലാരൂപം കരു, പറ, ഉടുക്ക്, എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണു അവതരിപ്പിക്കുന്നത്. എട്ടു മുതൽ പത്തു പേർ ചേർന്നു അവതരിപ്പിക്കുന്നതാണ് പണിയർ കളി.

സാമ്പത്തികം

സർക്കാരിന്റെ നിരന്തരമായ ഇടപെടലുകൾ ഉണ്ടായിട്ടും പണിയർ എന്തോ ഒരു പ്രത്യേക കുരുക്കിൽ പെട്ടതു പോലെയാണ്. അവരുടെ ജീവതവും സംസ്കാരവും വഴിത്തിരിവ് ഒന്നും സംഭവിക്കാതെ പഴയ കാലത്തെന്നോണമാണ്. പ്രധാന കാരണം അവരുടെ സമ്പാദ്യ ശീലമില്ലായ്മയും ചടങ്ങളുകൾക്കു വേണ്ടി വരുന്ന കടപ്പാടുമാണ്

തൊഴിൽ

പ്രധാന തൊഴിൽ കാർഷികവൃത്തിയാണ്. പാരമ്പര്യമായും വേട്ടയാടി ജീവിക്കുന്നവരാണെങ്കിലും പണിയരെ അടിമകളാക്കിയ ജന്മികൾ അവരെ കാർഷികത്തൊഴിലാളികളാക്കി ഉപയോഗിച്ചു. വിത്തുവിതക്കാനും പിന്നെ കൊയ്ത്തിനും മാത്രമാണ് അവരെ ഉപയോഗിച്ചിരുന്നത് എന്നതു കൊണ്ട് മിക്കവാറും 3-4 മാസം തൊഴിലില്ലാതെയാണ് ജീവിക്കേണ്ടത്. കൂലിയായി പലപ്പോഴും നെല്ലാണു ലഭിക്കുക. കഠിനമായ ഉഴലും വർമ്പുണ്ടാക്കലും ആണുങ്ങൾ ചെയ്യുമ്പോൾ വിത്തു പാകലും ഞാറു നടനും കൊയ്തും പണിച്ചികൾ ചെയ്യുന്നു. കേരളത്തിന്റെ മറ്റു ഭാഗങ്ങളിലെ അപേക്ഷിച്ച് കൂലി കുറവായതിനാൽ ദാരിദ്ര്യം പണിയർക്കിടയിൽ നിന്ന് വിട്ടകലുന്നില്ല.

നല്ലൊരു ശതാമാനം പേരും കാർഷിക ജോലി ചെയ്യുന്നു വെങ്കിലും സ്വന്തം നിലത്തിൽ കൃഷി ചെയ്യുന്നവരില്ല. സർക്കാർ ജോലിയും മറ്റു സ്വകാര്യ ജോലികളിലേർപ്പെടുന്നവരുടേയും അനുപാതം കൂടിവരുന്നുണ്ട്.

കടപ്പാട്

വിവാഹം പോലുള്ള ചടങ്ങുകൾ നടത്തേണ്ടി വരുന്നതോടെ പണിയൻ എന്നെന്നേക്കുമായി കടപ്പെട്ടവനായി തീരുന്നു. സ്വന്തം നിലം നഷ്ടപ്പെടാനുള്ള പണിയന്റെ പ്രധാന കാരണവും ഇങ്ങനെ കടക്കെണിയിലകപ്പെടുന്നതാണ്. വിവാഹം പോലുള്ള ചടങ്ങു നടത്താനായി പണിയനു കടം വാങ്ങുകയല്ലാതെ വേറെ നിവൃത്തിയില്ല. ജ്ന്മിമാരും പല മുതലാളിമാരും പണീയരെ മുതലെടുത്തു വരുന്നു എന്ന് ആരോപണം ഉണ്ട്. ഒരു ജന്മിയുമായുള്ള കടം വീട്ടതെ മറ്റൊരു ജന്മിയുമായി ബന്ധം സ്ഥാപിക്കാൻ പാടില്ലാത്തതാകുന്നു.

ആരോഗ്യരംഗം

ആരോഗ്യം പണിയരുടെ ജീവിതത്തിൽ വലിയ സ്വാധിനം വഹിക്കുന്നു. അസുഖങ്ങളെ ഭയക്കുന്നവരല്ല പണീയർ എന്നതിനാൽ അസുഖങ്ങളുടെ ആദ്യദശയിൽ ആരും തന്നെ മരുന്നു തേടാറില്ല. അസുഖം മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ മാത്രമേ അവർ ആശുപത്രികളിലേക്ക് പോകുകയുള്ളൂ. വീടും പരിസരവും വളരെ വൃത്തിയും വെടിപ്പുള്ളതുമായി സൂക്ഷിക്കുന്നു. എന്നാൽ ദിനവും കുളിക്കണമെന്നത് നിർബന്ധമല്ല.

പ്രധാന പ്രശ്നം വെള്ളത്തിന്റെ ദൗർലഭ്യമാണ്. മിക്ക പണിയരും വെള്ളത്തിനായി പൊതു ടാപ്പുകളെ ആശ്രയിക്കുന്നവരാണ്. സ്വന്തമായി കിണറുകൾ ഉള്ളവർ കുറവാണ്. പാടിക്കടുത്തെങങും വെള്ളം ലഭിക്കാത്തതിനാൽ ദൂരെ വരെ യാത്ര ചെയ്താണ് വെള്ളം ചാളയിലെത്തിക്കുന്നത്. വൃത്തി കുറവായ അന്തരീക്ഷത്തിൽ ജീവിക്കുന്നതു കൊണ്ട് അസുഖങ്ങളുടെ പിടിയിലാവുക പതിവാണ്. 50 വയസാണ് ശരാശരി ജീവിത ദൈർഘ്യം. ലഹരിയുടെ അമിത ഉപയോഗവും പോഷകാഹാരക്കുറവുമാണ് ൈവരുടെ ആയുർദൈർഘ്യം ഇങ്ങനെ കുറയ്ക്കുന്നത്. സർക്കാർ ഫണ്ടുകൾ വകയിരുത്തുമ്പോഴും അത് താഴെക്കിടയിലേക്ക് കാര്യമായി എത്താറില്ല.

വിദ്യാഭ്യാസം

പണിയർ വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യം നൽകാത്തവരാണ്. സാക്ഷരത ഇല്ലത്തതാണ് പണീയരുടെ സാമൂഹികസാമ്പത്തിക രംഗത്തെ അധഃപതനത്തിനു പ്രധാന കാരണം എന്നു ചൂണ്ടികാണീക്ക്പ്പെടുന്നു. വളരെ കുറച്ചു മാതാപിതാക്കൾ മാത്രമാണ് മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി വ്യാകുലരാകുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!