എട്ടാം ക്ലാസുകാരന്‍ അമല്‍ ദേവാണ് കടുവയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടടുത്ത്് മൂന്നാനക്കുഴി സ്‌കൂളില്‍ സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അമല്‍ദേവ് സമീപത്തെ കാപ്പിതോട്ടത്തില്‍ നിന്നും ഓടിവരുന്ന കടുവയെ കണ്ടത്. സ്ഥലത്ത് വനം വകുപ്പധികൃതരെത്തി പരിശോധന നടത്തി. കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. പിടികൂടുന്ന കടുവകളെ സമീപത്തെ കാട്ടില്‍ തന്നെ തുറന്ന് വിടുന്നതാണ് അവ വീണ്ടും ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നതിന് കാരണമെന്ന ആരോപണവും ഇതിനോടകം ശക്തമായിട്ടുണ്ട്.
മൈലമ്പാടി പുല്ലുമല, മൂന്നാനക്കുഴി പ്രദേശങ്ങളില്‍ നിന്ന് മാത്രം ഈ വര്‍ഷം ആരംഭിച്ചത് മുതല്‍ 2 കടുവകളെ പിടികൂടി കൊണ്ടുപോയെങ്കിലും വീണ്ടും കടുവയെ കണ്ടെന്ന വാര്‍ത്ത നാട്ടില്‍ ഭീതി പടര്‍ത്തുകയാണ്. വനം വകുപ്പധികൃതരെത്തി തിരച്ചില്‍ നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ കടുവ കൊല്ലി ഭാഗത്ത് കൂടി പോവുന്നത് കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കഴിഞ്ഞ മാര്‍ച്ച് 11നാണ് പ്രദേശത്ത് കടുവ ഇറങ്ങി മൈലമ്പാടി പാമ്പംകൊല്ലി കാവുങ്ങല്‍ കുര്യന്റെ ആടിനെ കൊന്നത്. തുടര്‍ന്ന് നടന്ന കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് കൂട് വെക്കുകയും കടുവ കൂട്ടിലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഈ മാസം 3ന് തൊട്ടടുത്ത സ്ഥലമായ മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ കിണറ്റില്‍ മറ്റൊരു കടുവയും അകപ്പെട്ടു. ഈ കടുവയെയും വനംവകുപ്പ് കൊണ്ടുപോയി.
കാര്‍ഷിക മേഖലക്ക് പ്രാധാന്യം കൊടുക്കുന്ന കര്‍ഷകര്‍ ഏറെയുള്ള പ്രദേശത്ത് പകല്‍ സമയങ്ങളിലടക്കം കൃഷിയിടത്തില്‍ ഇറങ്ങാന്‍ കഴിയാത്ത വിധമാണ് വന്യമൃഗങ്ങള്‍ വിഹരിക്കുന്നത്. ഇതു മൂലം തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളും, കര്‍ഷകരായ ഉടമകളും ഒരുപോലെ പ്രതിസന്ധിയിലാണ്.