ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഹൈക്കോടതി വിധിക്ക് അനുസൃതമായി, 2011 ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യ അടിസ്ഥാനമാക്കി ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാത്ത വിധത്തില്‍ സ്‌കോളര്‍ഷിപ് അനുവദിക്കാനാണു തീരുമാനം.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്: ഹൈക്കോടതി വിധി പഠിക്കാനും നിര്‍ദേശിക്കാനും വിദഗ്ധ സമിതിന്യൂനപക്ഷ സ്‌കോളര്‍ഷിപ്: ഹൈക്കോടതി വിധി പഠിക്കാനും നിര്‍ദേശിക്കാനും വിദഗ്ധ സമിതി മുസ്ലിം 26.56%, ക്രിസ്ത്യന്‍ 18.38%, ബുദ്ധര്‍ 0.01%, ജൈനര്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണ് 2011 ലെ ന്യൂനപക്ഷ ജനസംഖ്യാ അനുപാതം. പുതിയ തീരുമാനത്തിലൂടെ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പിന്റെ എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്‌കോളര്‍ഷിപിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു.
സര്‍ക്കാര്‍ തീരുമാനം മുസ്ലിം സമുദായത്തിന്റെ ആനുകൂല്യങ്ങള്‍ കവരുന്നതാണെന്ന് മുസ്ലിംലീഗും മറ്റും ആരോപിച്ചു. സര്‍വകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണു മന്ത്രിസഭാ തീരുമാനമെന്ന് അധികൃതര്‍ വിശദീകരിച്ചു. നിലവില്‍ സ്‌കോളര്‍ഷിപ് ലഭിക്കുന്ന സമുദയത്തില്‍പ്പെട്ടവരുടെ എണ്ണത്തിലോ തുകയിലോ കുറവു വരാതെയാണ് പുതിയ വിഭാഗങ്ങള്‍ക്കു നല്‍കുന്നത്. ഇതിനു വേണ്ടിയാണ് അധിക തുക അനുവദിക്കുന്നത്. നിലവില്‍ ഏതെങ്കിലും സമുദായത്തിലെ 1000 പേര്‍ക്കാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ് ലഭിച്ചു കൊണ്ടിരിക്കുന്നതെങ്കില്‍ അതു തുടരും. അതേസമയം മറ്റൊരു സമുദായത്തിന് ജനസംഖ്യാനുപാതികമായി 500ല്‍ നിന്ന് 600 ആക്കണമെങ്കില്‍ അതു ചെയ്യും.
കോടതിയലക്ഷ്യം ഒഴിവാക്കാന്‍
കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കുന്നതിനു കൂടിയാണ് തല്‍ക്കാലം ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ എടുത്തതെന്ന് അറിയുന്നു. ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ പഠിക്കുന്ന ജെ.ബി. കോശി കമ്മിഷന്റെ റിപ്പോര്‍ട്ട് വന്ന ശേഷം ആ സമുദായത്തിനു മാത്രമായി മറ്റൊരു സംവിധാനം ഉണ്ടാക്കാന്‍ സാധിക്കും. മുസ്ലിം സമുദായത്തിനുള്ള എല്ലാ ആനുകൂല്യങ്ങളും പഴയ പോലെ നല്‍കാനും കഴിയും.