വിദ്യാവാഹിനി ഓട്ടം തുടങ്ങിയില്ല; മാനന്തവാടി താലൂക്കിൽ ഗോത്ര വിദ്യാർത്ഥികളുടെ പഠനം മുടങ്ങിയേക്കുമെന്ന് ആശങ്ക
സ്കൂൾ തുറന്ന് നാല് പ്രവൃത്തി ദിനവും ഏഴു ദിവസവും പിന്നിട്ടിട്ടും പദ്ധതി നടപ്പിലാക്കാത്തത് അധികൃതരുടെ അനാസ്ഥയാലെന്ന് ആരോപണം.
പദ്ധതി തുടങ്ങാത്തതിനാൽ വിവിധ ഉന്നതികളിൽ നിന്നു കഴിഞ്ഞ വർഷം സ്കൂളിലെത്തിയിരുന്ന കുട്ടികൾ പലരും ഇത്തവണ എത്തിയില്ല.
ചില യുപി സ്കൂളുകളിൽ വിദ്യാവാഹിനി ഓട്ടം തുടങ്ങിയിട്ടുണ്ടെങ്കിലും ഹൈസ്കൂളുകളിൽ ഈ വർഷം ഇതുവരെ പദ്ധതി തുടങ്ങിയിട്ടില്ല.
സ്കൂൾ തുറന്ന്
ആറാം പ്രവൃത്തി ദിനത്തിലാണ് കുട്ടികളുടെ ഹാജർനില കണക്കാക്കുന്നത്. തിങ്കളാഴ്ചയാണ് ആറാം പ്രവൃത്തിദിനം. ഈ ദിവസം കുട്ടികളെത്തിയില്ലെങ്കിൽ പൊതുവിദ്യാലയങ്ങളിൽ നിന്നു ഡിവിഷൻ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. യാത്രാ സൗകര്യം ഏർപ്പെടുത്താത്തതിനാൽ കുട്ടികളുടെ പഠനം മുടങ്ങുമോ എന്ന ആശങ്ക രക്ഷിതാക്കൾക്കുമുണ്ട്.
തിരുനെല്ലിയടക്കമുള്ള പഞ്ചായത്തുകളിൽ നിരവധി വിദ്യാർത്ഥികളാണ് വിദ്യാവാഹിനിയെ ആശ്രയിച്ച് സ്കൂളുകളിൽ എത്തുന്നത്. ജില്ലയിലെ മറ്റു താലൂക്കുകളിൽ പദ്ധതി ആരംഭിച്ചിട്ടും മാനന്തവാടിയിൽ വിദ്യാവാഹിനി ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്.
വയനാട്ടിൽ വന്യമൃഗ ശല്യം കൂടുതലുള്ള പ്രദേശമാണ് തിരുനെല്ലി. പഞ്ചായത്തിലെ തൃശ്ശിലേരി , കാട്ടിക്കുളം, തോല്പെട്ടി സർക്കാർ സ്കൂളുകളിലെ കുട്ടികളാണ് വിദ്യാവാഹിനിയെ ആശ്രയിക്കുന്നത്. വനഗ്രാമങ്ങളായ അപ്പപ്പാറ, ചേകാടി തുടങ്ങിയ ഭാഗത്തു നിന്നുള്ള കുട്ടികൾക്ക് വാഹനസൗകര്യം ലഭിച്ചില്ലെങ്കിൽ പഠനം മുടങ്ങും. ഉദ്യോഗസ്ഥ തലത്തിലുള്ള ഗൂഢാലോചനയാണോ ഇതിനു പിന്നിലെന്നും സംശയിക്കുന്നു.