രാജ്യത്തെ ആദ്യ ഡെ കെയര്‍ പോഷകാഹാര പുനരധിവാസകേന്ദ്രവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം

0

രാജ്യത്തെ ആദ്യത്തെ ഡെ കെയര്‍ പോഷകാഹാര പുനരധിവാസകേന്ദ്രവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം. പഞ്ചായത്തിലെ തൂക്കകുറവുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പോഷാകാഹരവും മോണിറ്ററിങും ദിനംപ്രതിനല്‍കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള മറ്റുളള കേന്ദ്രങ്ങളില്‍ താമസിച്ച് ചികിത്സനല്‍കുമ്പോഴാണ് എല്ലാദിവസവും വീട്ടില്‍പോയി വരാവുന്ന തരത്തില്‍ കുട്ടികള്‍ക്ക് ഇവിടെ ചികിത്സ ലഭ്യമാക്കുന്നത്.

നൂല്‍പ്പുഴ പഞ്ചായത്തിയിലെ തൂക്കകുറവുള്ള കുട്ടികള്‍ക്കായാണ് ഡെകെയര്‍ പോഷകാഹാര പുനരധിവാസ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ചിരിക്കുന്നത്. ചൈല്‍ഡ് ഹെല്‍ത്ത് അസെസ്മെന്റ് മോണിറ്ററിങ് പ്രോഗ്രാം എന്ന പേരില്‍ നൂല്‍പ്പുഴ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. പഞ്ചായത്തില്‍ പ്രായത്തിനനുസൃതമായി തൂക്കകുറവുള്ള 94 കുട്ടികളാണുള്ളത്. ഇതില്‍ തീരെ തൂക്കമില്ലാത്ത പതിനേഴ് കുട്ടികളുമുണ്ട്. ഇത്തരം കുട്ടികള്‍ക്കായാണ് ദിനംപ്രതി വീട്ടില്‍പോയിവരാവുന്ന തരത്തില്‍ ഡേകെയര്‍ പോഷാകാഹാര പുനരധിവാസകേന്ദ്രം തുറന്നിരിക്കുന്നത്. ഇവരെ വീടുകളില്‍ പോയി വാഹനത്തില്‍ രാവിലെ കൊണ്ടുവരുകയും വൈകിട്ട് കൊണ്ടുവിടുകയും ചെയ്യും. പകല്‍സമയങ്ങളില്‍ ഇവര്‍ക്കാവാശ്യമായ ഭക്ഷണങ്ങള്‍ നൂട്രീഷ്യന്റെ നിര്‍ദേശപ്രകാരം നല്‍കുകയാണ് ചെയ്യുന്നത്. രാത്രികഴിക്കാനുള്ള ഭക്ഷണവും വീട്ടിലേക്ക് കൊടുത്തുവിടും. കൂടാതെ ഡോക്ടറുടെ പരിശോധനയും കൃത്യമായി നടക്കുന്നുണ്ട്.

ഒരുബാച്ചില്‍ ആറ് കുട്ടികള്‍ക്കാണ് ചികിത്സ നല്‍കുന്നത്. ഇത് രണ്ടാഴ്ചമുതല്‍ ഇരുപത് ദിവസം വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. രാജ്യത്ത് തന്നെ ആദ്യമായാണ് ഡെകെയറായി ഇത്തരമൊരു കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മറ്റിടങ്ങളില്‍ താമസിച്ച് ചികിത്സ തേടുകയാണ് ചെയ്യുന്നത്. ദിനവും വീട്ടില്‍പോയി വരാമെന്നതിനാല്‍ ഗോത്രവിഭാഗംകുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കേന്ദ്രത്തില്‍ എത്താനും മടിയില്ലായെന്നതും ഇതിന്റെ പ്രത്യേകതയാണ്. കുട്ടികള്‍ക്കൊപ്പം എത്തുന്ന രക്ഷിതാക്കള്‍ക്ക് പകല്‍സമയങ്ങളില്‍ കൈതൊഴില്‍ പഠിക്കാനുളള സംവിധാനവും വരുംനാളുകളില്‍ കേന്ദ്രത്തോട് ചേര്‍ന്ന് ഒരുക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

Leave A Reply

Your email address will not be published.

error: Content is protected !!