ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചാണ് മോഷണം. മിക്ക മോഷണങ്ങളും പകല്‍ സമയങ്ങളിലാണ്. ഒരു വീട്ടില്‍ നിന്ന് 75,000 രൂപയും മറ്റൊരു വീട്ടില്‍ നിന്ന് 4500 രൂപയും മോഷണം പോയി. വീടിന്റെ പുറകുവശത്തെ വാതിലുകള്‍ പൊളിച്ചാണ് മോഷണം നടത്തുന്നത്. കമ്പി പാരയും, മറ്റ് കുത്തിപ്പൊളിക്കാന്‍ ഉപയോഗിക്കുന്ന ആയുധങ്ങളും കൊണ്ടാണ് വാതില്‍ പൊളിക്കുന്നത്. വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്ന ഒന്നോ, രണ്ടോ മണിക്കൂറിലാണ് കളവുകള്‍ നടക്കുന്നത്. ചെറിയ വീടുകളാണ് മോഷ്ടാക്കള്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. വീടിനുള്ളില്‍ പ്രവേശിക്കുന്ന മോഷ്ടാവ് അടുക്കളയില്‍നിന്ന് ഉണ്ടാക്കിവെച്ച ചായ വീണ്ടും തിളപ്പിച്ച് കുടിക്കല്‍, വെള്ളം കലക്കി കുടിക്കല്‍, ഫ്രിഡ്ജില്‍ നിന്ന് മോര് എടുത്ത് കുടിക്കുക തുടങ്ങിയ പ്രവര്‍ത്തികളും ചെയ്യും. ബാഗുകളില്‍ ഉള്ള കടലാസുകളെല്ലാം വലിച്ചു വാരി ഇടും. ചില്ലറ പൈസകള്‍ എടുക്കാതെ നിലത്ത് വിതറി ഉപേക്ഷിക്കും. 10, 20 രൂപയുടെ നോട്ടുകളും എടുക്കാതെ ഉപേക്ഷിക്കും. കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ എസ് ഐ ടി അനീഷാണ് കേസ് അന്വേഷിക്കുന്നത്. മോഷണ സ്ഥലങ്ങളില്‍ നിന്ന് വിരലടയാളം ലഭിച്ചിട്ടുണ്ട്. മോഷണം നടന്ന ഭാഗങ്ങളില്‍ സിസിടിവി ഇല്ലാത്തതിനാല്‍ ദൃശ്യങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. എല്ലാ വീടുകളിലും ഒരേ പോലെയുള്ള മോഷണശ്രമ അടയാളങ്ങള്‍ ഒരേ മോഷ്ടാവ് തന്നെയാണ് എല്ലായിടത്തും എത്തുന്നതെന്നാണ് പോലീസിന്റെ നിഗമനം.