ചിക്കുന്‍ ഗുനിയക്ക് ലോകത്ത് ആദ്യമായി വാക്‌സീന്‍;

0

ചിക്കുന്‍ ഗുനിയയ്‌ക്കെതിരെ ലോകത്തിലെ ആദ്യത്തെ വാക്‌സിന് അംഗീകാരം നല്‍കി യുഎസ് ആരോഗ്യ വിഭാഗം. യൂറോപ്യന്‍ മരുന്ന് കമ്പനിയായ വാല്‍നേവ വികസിപ്പിച്ചെടുത്ത വാക്‌സിന് ഇക്‌സ്ചിക്ക് എന്ന പേരാണ് നല്‍കിയിരിക്കുന്നത്. 18 വയസും അതില്‍ കൂടുതലുമുള്ള പ്രായക്കാര്‍ക്ക് വാക്‌സിന്‍ ഉപയോഗിക്കാമെന്ന് എഫ്ഡിഎ അറിയിച്ചു.

ചിക്കുന്‍ ഗുനിയ എന്നത് കൊതുക് ജന്യ രോഗമാണ്. 1952ല്‍ ടാന്‍സാനിയയിലാണ് ആദ്യമായി വന്നത്. പിന്നീട് ആഫ്രിക്ക, ഏഷ്യ തുടങ്ങി എല്ലാ വന്‍കരകളിലേക്കും രോഗം വ്യാപിച്ചു. 15 വര്‍ഷത്തിനിടെ 50 ലക്ഷം പേര്‍ക്ക് ചിക്കുന്‍ ഗുനിയ എന്ന രോഗം ബാധിച്ചു എന്നാണ് കണക്ക്. ആഗോള ആരോഗ്യ ഭീഷണി എന്നാണ് ചിക്കുന്‍ ഗുനിയ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ വാക്‌സീന്റെ കണ്ടെത്തല്‍ ഏറെ പ്രസക്തമാണ്.

3500 പേരിലാണ് ഇക്‌സ് ചിക് വാക്‌സീന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തിയത്. വാക്‌സീന്റെ സൈഡ് എഫക്റ്റുകളെ കുറിച്ച് പഠനങ്ങള്‍ നടക്കുകയാണ്. ഫേസ് 3 ക്ലിനിക്കല്‍ ട്രയലാണ് നടത്തിയത്. യൂറോപ്പിലെ വല്‍നേവ കമ്പനിയാണ് വാക്‌സീന്‍ കണ്ടുപിടിച്ചത്. പനി, കഠിനമായ സന്ധിവേദന തുടങ്ങിയവയാണ് ചിക്കുന്‍ ഗുനിയയുടെ ലക്ഷണങ്ങള്‍. കേരളത്തിലടക്കം നിരവധി പേരെ ബാധിക്കുന്ന രോഗത്തിന്റെ വാക്‌സീനെ ഏറെ പ്രതീക്ഷയോടെയാണ് ആരോഗ്യ ലോകം കാണുന്നത്.

ചിക്കുന്‍ ഗുനിയ ലക്ഷണങ്ങള്‍

കൊതുക് പരത്തുന്ന രോഗങ്ങളില്‍ പ്രധാനമായ ഒന്നാണ് ചിക്കുന്‍ഗുനിയ. ഈഡിസ് ഈജിപ്തി, ഈഡിസ് ആല്‍ബോ പിക്കുസ് എന്നിങ്ങനെ രണ്ടു കൊതുകുകളാണ് പ്രധാന രോഗാണുവാഹകര്‍. ഇത് ശരീരത്തിന്റെ പല സന്ധികളിലും കഠിനമായ വേദന ഉണ്ടാക്കുകയും സന്ധിവാതത്തിന് കാരണമാവുകയും ചെയ്യുന്നു.

ചിക്കുന്‍ ഗുനിയ ബാധിച്ച രോഗികള്‍ക്ക് സാധാരണയായി അണുബാധയേറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വൈറീമിയ ഉണ്ടാകുന്നു. വൈറസ് നേരിട്ട് സന്ധികളില്‍ ആക്രമിക്കുന്നു. വിട്ടുമാറാത്ത ആര്‍ത്രൈറ്റിസ് രോഗബാധിതരായ 60 ശതമാനം ആളുകളിലുമുണ്ടാവുന്നു. 40 മുതല്‍ 75 ശതമാനം രോഗികളില്‍ ചര്‍മ രോഗവുമുണ്ടാകുന്നു. ചുണങ്ങ് സാധാരണയായി അസുഖം ആരംഭിച്ച് മൂന്ന് മുതല്‍ ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കും.

രോഗലക്ഷണങ്ങളില്‍ നിന്ന് മോചനം നേടുന്നതിലാണ് ഇതുവരെ ചികിത്സ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ വാക്‌സീന്റെ കണ്ടുപിടിത്തം ഈ രോഗത്തിന് ഏറെ ആശ്വാസമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

Leave A Reply

Your email address will not be published.

error: Content is protected !!