എട്ട് ദിവസം കൊണ്ട് പൂപ്പൊലിയിൽ എത്തിയത് ഒരു ലക്ഷം പേർ : വരുമാനത്തിലും വൻ വർദ്ധന
കൽപ്പറ്റ: കാർഷിക സർവ്വകലാശാലയുടെ അമ്പലവയൽ പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേളക്ക് എട്ട് ദിവസം കൊണ്ട് ഒരു ലക്ഷം പേരെത്തി. ടിക്കറ്റ് വില്പന ഇനത്തിൽ വരുമാനത്തിലും വൻ വർദ്ധന ഉണ്ടായിട്ടുള്ളതായി അധികൃതർ പറഞ്ഞു.
ജനുവരി ഒന്നിനാണ് പൂപ്പൊലി ആരംഭിച്ചത്. ഇതിന് ശേഷം ഏറ്റവും കൂടുതൽ ആളുകളെത്തിയത് ഞായറാഴ്ചയാണ്. ഞായറാഴ്ച മാത്രം മുപ്പതിനായിരത്തിലധികം പേരാണ് പുഷ്പമേളക്കെത്തിയത്.ശനിയാഴ്ച പന്ത്രണ്ടായിരത്തിലധികം പേർ പൂപ്പൊലി നഗരിമിൽ ടിക്കറ്റെടുത്ത് പ്രവേശിച്ചു. ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പമെത്തുന്ന അധ്യാപകർക്കും പ്രവേശനം സൗജന്യമാണ്. ടിക്കറ്റ് ഇനത്തിൽ ഞായറാഴച വരെ മാത്രം 21, 16000 ത്തിലധികം രൂപ ലഭിച്ചു. അയൽ ജില്ലകളിലും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും പൂപ്പൊലിക്ക് വൻ പ്രചാരം ലഭിച്ചതിനാൽ ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കാനാണ് സാധ്യത .ജനുവരി 18 വരെയാണ് അന്താരാഷ്ട്ര പുഷ്പമേള നടക്കുന്നത്. പ്രദർശനം, വിപണനം, സെമിനാറുകൾ എന്നിവ ഇതോടനുബന്ധിച്ച് നടക്കും. ഇത് അഞ്ചാം വർഷമാണ് പൂപ്പൊലി നടക്കുന്നത്. ഇനി മുതൽ എല്ലാവർഷവും ജനുവരി ഒന്ന് മുതൽ 18 വരെയായിരിക്കും അന്താരാഷ്ട്ര പുഷ്പ മേള .മേഖലാ കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി.രാജേന്ദ്രന്റെ നേതൃത്വത്തിൽ മൂന്ന് മാസക്കൾക്ക് മുമ്പേ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.