കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; ഫലപ്രഖ്യാപനം ബുധനാഴ്ച

0

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയും, ശശി തരൂരും തമ്മിലാണ് പോരാട്ടം. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്.എഐസിസിയിലും, പി സി സി കളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 9308 വോട്ടര്‍മാരാണുള്ളത്.രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറ്റില്‍ ആദ്യം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പേരും, രണ്ടാമത് തരൂരിന്റെ പേരുമാണ് ഉള്ളത്. ഖാര്‍ഗെ കര്‍ണ്ണാടകത്തിലും, തരൂര്‍ കേരളത്തിലും വോട്ട് ചെയ്യും. ബാലറ്റ് പെട്ടികള്‍ ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. നല്ല ആത്മവിശ്വാസമുണ്ടെന്നാണ് ഖാര്‍ഗെയുടെ പ്രതികരണം. കോണ്‍ഗ്രസില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ തനിക്ക് വോട്ട് ചെയ്യുമെന്ന് ശശി തരൂരും വ്യക്തമാക്കി. വോട്ടെടുപ്പ് സംബന്ധിച്ച തരൂരിന്റെ പരാതി ഫലം കണ്ടിട്ടുണ്ട്. വോട്ട് നല്‍കാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ നേര്‍ക്ക് 1 എന്നെഴുതണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സമിതി തിരുത്തി. ടിക് മാര്‍ക്ക് ചെയ്താല്‍ മതിയെന്ന് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ട്രി വ്യക്തമാക്കി. ഒന്ന് (1) എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് തരൂര്‍ പരാതി നല്‍കിയിരുന്നു. ടിക്ക് മാര്‍ക്ക് ഇടുന്നതാണ് അഭികാമ്യം. വോട്ട് നല്‍കാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ നേര്‍ക്ക് 1 എന്നെഴുതണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി നിര്‍ദ്ദേശം നല്‍കിയിരുന്നത്. ബാലറ്റ് പേപ്പറില്‍ ആദ്യം പേരുള്ള ഖാര്‍ഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും തരൂര്‍ കുറ്റപ്പെടുത്തി.ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് സമിതി തീരുമാനം തിരുത്തിയത്. നേരത്തേ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുള്ളവരുടെ മേല്‍വിലാസം ലഭ്യമല്ലെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു

 

 

Leave A Reply

Your email address will not be published.

error: Content is protected !!