നാൽപ്പതു കഴിഞ്ഞും സുന്ദരിയായിരിക്കാൻ ഇത്ര എളുപ്പമോ? സിമ്രന്റെ ടിപ്പ് സിംപിളാണ്
ഗോതമ്പു പാടങ്ങളുടെ നാടായ പഞ്ചാബിൽ നിന്നും വെള്ളിത്തിരയിലെത്തിയ സിമ്രൻ ബഗ്ഗയുടെ ജന്മദിനമാണിന്ന്. സിമ്രന് ഇന്ന് 45 വയസ്സ് തികയുന്നു. ഋഷിബാല നവൽ എന്ന പേര് മാറ്റിയാണ് സിമ്രൻ സിനിമയിലെത്തിയത്. ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും സിമ്രന് ആരാധകരെ നേടിക്കൊടുത്തത് തമിഴകമാണ്. 1997ൽ പുറത്തിറങ്ങിയ വി.ഐ.പി. എന്ന സിനിമയിൽ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സിമ്രനാണ്. പ്രഭു ദേവയുടെ നായികയായിട്ടാണ് അരങ്ങേറ്റം.
പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ തലൈവരും ഇളയ ദളപതിയും
ഉൾപ്പെടെയുള്ളവരുടെ നായികയായി സിമ്രൻ വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിക്കഴിഞ്ഞു. ഇതിനിടെ മലയാളത്തിലും സിമ്രൻ വേഷമിട്ടു. 1996ൽ പുറത്തിറങ്ങിയ ഇന്ദ്രപ്രസ്ഥത്തിൽ ചിത്ര എന്ന മാദ്ധ്യമപ്രവർത്തകയുടെ വേഷമായിരുന്നു. പിന്നീട് 2007ലെ ഹാർട്ട് ബീറ്റ്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചു.രജനികാന്ത് ചിത്രം ‘പേട്ട’യാണ് തിയേറ്ററിലെത്തിയ സിമ്രന്റെ ഏറ്റവും പുതിയ ചിത്രം. അടുത്തതായി ‘റോക്കറ്റ്‌റി: ദി നമ്പി എഫ്ഫക്റ്റ്’ എന്ന സിനിമയിൽ മാധവന്റെ ഭാര്യയുടെ വേഷമാണ്.
പേട്ടയിലെ വേഷത്തെത്തുടർന്നു സിമ്രൻ നൽകിയ ഒരു അഭിമുഖത്തിൽ രജനിക്കൊപ്പമുള്ള വേഷത്തെ കുറിച്ച് പറയുന്നുണ്ട്.
നാൽപതു കഴിഞ്ഞ സ്ത്രീകൾക്ക് ഗ്ലാമറസ് കഥാപാത്രങ്ങൾ ലഭിക്കൽ വളരെ അപൂർവ്വമാണെന്ന് സിമ്രൻ. 42 വയസുള്ള താരം രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. ഹിന്ദി, തമിഴ്, മലയാളം, തെലുഗു തുടങ്ങി ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ചതിനു ശേഷമാണ് സിമ്രൻ ബഗ്ഗ രജിനികാന്തിന്റെ പേട്ടയിൽ അഭിനയിച്ചത്.
ഈ പ്രായത്തിലും എങ്ങനെ സൗന്ദര്യം സംരക്ഷിക്കാം എന്ന ചോദ്യത്തിന് സന്തോഷത്തോടെ ജീവിച്ചാൽ മതി എന്നാണ് സിമ്രന്റെ മറുപടി. “സാധാരണ രീതിയിൽ തന്നെ ഭക്ഷണം കഴിച്ചു, ഉറങ്ങി, സന്തോഷത്തോടെ ജീവിക്കുന്നു. രണ്ടാമത്തെ കുഞ്ഞു ജനിച്ചതിനുശേഷം ഒരുപാട് ഭാരം കുറച്ചു. അത്ര എളുപ്പമായിരുന്നില്ല അത്. സ്വയം പ്രതിജ്ഞ എടുത്താൽ ഭാരം കുറയ്ക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്,” താരം പറയുന്നു.
വളരെ വിനയാന്വിതനാണ് രജിനികാന്ത് എന്ന് കൂടി സിമ്രൻ ബഗ്ഗ വെളിപ്പെടുത്തുന്നുണ്ട്. “സൂപ്പർ ഹീറോ കഥാപാത്രങ്ങൾ എന്താണെന്ന് ലോകമറിഞ്ഞു തുടങ്ങുന്നതിനു മുൻപ് തന്നെ ആ പദവി അലങ്കരിച്ചയാളാണ് രജിനികാന്ത്.അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമായ കാര്യമായി കരുതുന്നു.”
രജിനീകാന്തിനെ സിനിമകളിൽ സാധാരണ നടിമാർക്ക് ലഭിക്കുന്നതിനേക്കാൾ വലിയ റോളാണ് പേട്ടയിൽ ലഭിച്ചതെന്ന് ആളുകൾ വിലയിരുത്തിയെന്ന് സിമ്രാൻ അവകാശപ്പെടുന്നു.
ഈ പ്രായത്തിൽ ഇത്രയും മനോഹരമായ ഒരു റോൾ ചെയ്യാൻ സാധിക്കുന്നത് അപൂർവ്വമാണെന്ന് സിമ്രൻ സമ്മതിക്കുന്നു. എന്റെ തിരിച്ചുവരവ് സിനിമ വ്യത്യസ്ഥമാവണമെന്ന് എപ്പോഴും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പേട്ട വൻവിജയമായി മാറിയതിന്റെ പൂർണ ഉത്തരവാദിത്വം സംവിധായകൻ കാർത്തിക് സുബ്ബരാജിനാണ്, അവർ പറഞ്ഞു.
രജിനീകാന്തിന് 60 വയസ്സു കഴിഞ്ഞു, അല്ലെങ്കിൽ തനിക്ക് 40 വയസ്സു കഴിഞ്ഞു എന്നതിനപ്പുറം തിരശീലയിൽ ഇരുവരും എത്ര മനോഹരമായ റോൾ ചെയ്യുന്നു എന്നതാണ് പ്രധാനം, താരം പറയുന്നു.