4 ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

0

സംസ്ഥാനത്ത് ഇന്നു മുതല്‍ 4 ദിവസത്തേക്ക് അതിശക്തമോ തീവ്രമോ ആയ മഴയ്ക്കുള്ള സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വ്യാഴാഴ്ച വരെ ഇതേ നിലയില്‍ തുടരാനാണു സാധ്യത. അതിനു ശേഷം മഴ കുറഞ്ഞേക്കും. ഇടിമിന്നലോടു കൂടി തുടര്‍ച്ചയായ മഴ പെയ്യുന്നതിനാല്‍ പ്രാദേശികമായ ചെറു മിന്നല്‍പ്രളയം ഉണ്ടാകാമെന്നു കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലുമാണ് ഇന്നു മഴ സാധ്യത കൂടുതല്‍. ചൊവ്വാഴ്ച മുതല്‍ മഴ ഒന്നു കൂടി ശക്തമാകും. മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത കൂടുതലാണ്. വനമേഖലയില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്.

മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണു മഴ സജീവമാക്കുന്നത്. ഇതു ന്യൂനമര്‍ദമായി മാറിയേക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതിയും ശക്തമായ മഴയ്ക്ക് അനുകൂലമാണ്. ശക്തമായ കാറ്റിനൊപ്പം കടല്‍ക്ഷോഭത്തിനും സാധ്യത ഉണ്ട്.ഇന്ന് ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും (ശക്തമായ/അതിശക്തമായ മഴ) തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ടും (ഒറ്റപ്പെട്ട ശക്തമായ മഴ) പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതില്‍ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ അതിതീവ്ര മഴയാണു പ്രവചിച്ചിരിക്കുന്നത്. മറ്റുള്ള 5 ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴ. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ട്രോളിങ് അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികള്‍ വരുന്ന നാലു ദിവസവും കടലില്‍ പോകരുതെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!