രാജ്യത്തെ സംരക്ഷിത വനങ്ങള്‍, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയുടെ ഒരു കിലോ മീറ്റര്‍ നിര്‍ബന്ധമായും പരിസ്ഥിതി ലോല മേഖലയായിരിക്കണമെന്നും സുപ്രീം കോടതി. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ബി ആര്‍ ഗവായി, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. ഒരു കിലോ മീറ്ററോളവരുന്ന സമീപപ്രദേശമാണ് പരിസ്ഥിതി ലോല മേഖലയാകേണ്ടത്. തമിഴ്നാട്ടിലെ നീലഗിരി വനങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്.കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ ഘനനം പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
60 പേജോളം വരുന്ന കോടതി വിധിയിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. സംരക്ഷിത മേഖലകള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. സംരക്ഷിത മേഖലയ്ക്ക് ചുറ്റുമുള്ള കെട്ടിടങ്ങളെയും നിര്‍മിതികളെക്കുറിച്ച് സര്‍വേ നടത്തി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വനം വകുപ്പ് അധികൃതരോട് കോടതി നിര്‍ദേശിച്ചു.സര്‍ക്കാരുകള്‍ ഫെസിലിറ്റേറ്റര്‍ എന്നനിലയില്‍ സംരക്ഷിത പ്രാധാന്യം നല്‍കണം. ഇന്ന് നേരിടുന്ന പ്രശ്നങ്ങളുടെ അത്ര പ്രശ്നങ്ങള്‍ ചരിത്രത്തില്‍ നേരിടാത്തതാണ്. ആഗോളതാപനം ഉയര്‍ന്നു.’ ജസ്റ്റിസ് അനിരുദ്ധ ബോസ് പറഞ്ഞു.സംരക്ഷിത വനങ്ങള്‍ക്ക് ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലകള്‍ പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം കുറയ്ക്കുമെന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. ബഫര്‍ സോണ്‍ നിശ്ചയിച്ചിരിക്കുന്ന മേഖലകള്‍ക്ക് ഉത്തരവ് ബാധകമാകില്ല. നീലഗിരി വനനശീകരണത്തിനെതിരെ പരേതനായ പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി എന്‍ ഗോദവര്‍മന്‍ തിരുമല്‍പ്പാട് നല്‍കിയ ഹര്‍ജിയും റിപ്പോര്‍ട്ടുകളുമാണ് കോടതി പരിഗണിച്ചത്.