സിപിഎം നേതാവ്  പി എ മുഹമ്മദ് അന്തരിച്ചു

0

വയനാട്ടില്‍ സിപിഐ എം ജില്ലാ കമ്മിറ്റി രൂപീകരിച്ചതുമതല്‍ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലയുടെ രൂപീകരണത്തിന് ശേഷം കാല്‍നൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയുമായിരുന്ന പി എ മുഹമ്മദ് (84) അന്തരിച്ചു. വൈത്തിരി ചേലോട് ഗുഡ്ഷെപ്പേര്‍ഡ് ആശുപത്രിയില്‍ വെള്ളിയാഴ്ച പകല്‍ 11.30 ഓടെയായിരുന്നു അന്ത്യം. നേരിയതോതിലുള്ള പക്ഷാഘാതത്തെ തുടര്‍ന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് വീട്ടില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

1973ല്‍ സിപിഐ എം വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ മുതല്‍ സെക്രട്ടറിയറ്റംഗമായി പ്രവര്‍ത്തിച്ച പി എ കാല്‍ നൂറ്റാണ്ട് കാലം ജില്ലാ സെക്രട്ടറിയായി പാര്‍ടിയെ നയിച്ചു. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം ,സിഐടിയു ജില്ലാ പ്രസിഡന്റ്, വൈത്തിരി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് , ദേശാഭിമാനി ഡയരക്ടര്‍ ബോര്‍ഡംഗം എന്നീങ്ങനെ വ്യത്യസ്ത മേഖലകളില്‍ സംഘാടകനായും സഹകാരിയായും നേതൃപാടവും പ്രകടിപ്പിച്ചു. കണിയാമ്പറ്റ പന്തനംകുന്നന്‍ ആലിക്കുട്ടിയുടേയും കുഞ്ഞാമിയുടെയും മകനായി 1937 തുലാം 28നാണ് പി എ മുഹമ്മദ് ജനിച്ചത്. കണിയാമ്പറ്റ മലബാര്‍ ഡി്‌സ്ട്രിക്ട് ബോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍, എന്നിവിടങ്ങളിലായിരുന്നു പഠനം. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പിയുസിക്ക് ചേര്‍ന്നെങ്കിലും സാമ്പത്തിക പരാധീനത കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. സ്‌കുള്‍ പഠനകാലം മുതല്‍ തന്നെ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായിരുന്ന പി എക്ക് മടക്കിമല സര്‍വീസ് സഹകരണബാങ്കില്‍ ജോലി കിട്ടിയെങ്കിലും കമ്യൂണിസ്റ്റ്കാരനായതിനാല്‍ പിരിച്ച്വിട്ടു. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ വീട്ടില്‍നിന്നും ബാപ്പ ഇറക്കി വിട്ടതും ഇക്കാലത്ത്. വീട് വിട്ടിറങ്ങേണ്ടി വന്നപ്പോഴും കമ്യൂണിസ്റ്റ് ആശയങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രചോദനം. ജില്ലയിലെത്തിയ കമ്യൂണിസ്റ്റ് നേതാക്കളുമായുള്ള സഹവാസവും പരന്ന വായനയും പി എയിലെ പേരാട്ട വീര്യത്തിന് ഉര്‍ജം പകര്‍ന്നു. 1958ല്‍ പാര്‍ടി അംഗത്വം ലഭിച്ച പി എ കര്‍ഷകസംഘം വില്ലേജ് ജോ സെക്രട്ടരിയായണ് പ്രവര്‍ത്തനം തുടങ്ങിയത്. 1973ല്‍ സിപിഐ എം വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ സെക്രട്ടറിയറ്റംഗമായി. 1982 മുതല്‍ 2007 വരെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായി. 2017ല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഒഴിവാകും വരെ സംസ്ഥാന സമിതി അംഗമായിരുന്നു. അടിയന്തരാവസ്ഥ കാലത്തും തൊഴിലാളികളുടേയും കര്‍ഷകരുടേയും അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരിലും നിരവധി തവണ ജയില്‍ വാസം അനുഭവിച്ചു. ഭാര്യ: പരേതയായ നബീസ. മക്കള്‍: നിഷാദ്(കെഎസ്ഇബി കോണ്‍ട്രാക്ടര്‍) നെരൂദ (എന്‍ജിനിയര്‍, കെഎസ്ഇബി), സലിം (പരേതന്‍). മരുമക്കള്‍: ഹാജ്റ (എസ്എസ്എ ഓഫീസ്), സീന, മിസ്രി. സഹോദരങ്ങള്‍: സെയ്ദ്, ഹംസ, ആസ്യ, നബീസ, കുഞ്ഞിപ്പാത്തുമ്മ, പരേതനായ ബീരാന്‍.

Leave A Reply

Your email address will not be published.

error: Content is protected !!