ബസ് ചാര്‍ജ് കൂട്ടും; തീരുമാനമാകാതെ മിനിമം നിരക്കും കണ്‍സഷനും

0

 

ബസ് ചാര്‍ജ് കൂട്ടാന്‍ തീരുമാനിച്ചെങ്കിലും വര്‍ധന എത്ര, എന്നു മുതല്‍ എന്നീ കാര്യങ്ങളില്‍ ഗതാഗതമന്ത്രി ബസുടമകളുമായി നടത്തിയ ചര്‍ച്ചയിലും ധാരണയായില്ല. മിനിമം നിരക്ക് 8 രൂപയില്‍നിന്നു 10 രൂപയാക്കാമെന്ന സര്‍ക്കാരിന്റെ നിലപാടിനോടു ബസുടമകള്‍ക്കു ഭാഗികമായി യോജിപ്പാണ്. എങ്കിലും 12 രൂപയാക്കണമെന്ന് അവര്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്.

വിദ്യാര്‍ഥി കണ്‍സഷന്‍ ഒരു രൂപയില്‍നിന്ന് 6 രൂപയാക്കണമെന്നതാണു ബസുടമകളുടെ പ്രധാന ആവശ്യം. ഒന്നര രൂപയാക്കാമെന്നാണു സര്‍ക്കാര്‍ അറിയിച്ചത്. നിരക്കു വര്‍ധനയെക്കുറിച്ചു പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ മിനിമം കണ്‍സഷന്‍ നിരക്ക് 5 രൂപയാക്കണമെന്നു നിര്‍ദേശിച്ചതും ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാ ആവശ്യങ്ങളും അതേപടി അംഗീകരിക്കാനാവില്ലെന്നു യോഗശേഷം മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഭാരമാകാതെ എങ്ങനെ നടപ്പാക്കാമെന്നാണു പരിശോധിക്കുന്നത്. പുതിയ നിരക്ക് എന്നു മുതല്‍ നടപ്പാക്കണമെന്നു മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉടന്‍ തീരുമാനിക്കും.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനുമായി വീണ്ടും ആശയവിനിമയം നടത്തും. കഴിഞ്ഞ തവണ നിരക്കു വര്‍ധിപ്പിച്ചുള്ള െഫയര്‍ സ്റ്റേജില്‍ ചില അപാകതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അത് ഇത്തവണ ആവര്‍ത്തിക്കാതെ നോക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ബസുടമകളുമായി തുടര്‍ ചര്‍ച്ചയ്ക്ക് സംഘടനാ പ്രതിനിധികളായ ലോറന്‍സ് ബാബു, ജി.ഗോകുല്‍ദാസ്, ഗോപിനാഥന്‍ എന്നിവരെ ഉള്‍പ്പെടുത്തി ഉപസമിതി രൂപീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!