മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഉടന്‍ നടപടി വേണമെന്ന് ഹൈക്കോടതി

0

മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഉടന്‍ നടപടി വേണമെന്ന് ഹൈക്കോടതി. ചൊവ്വാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം. കേസ് പരിഗണിക്കുന്നതിനിടെ ബിവറേജസ് കോര്‍പ്പറേഷനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കല്യാണത്തിനും മരണത്തിനും ആളുകളെ നിയന്ത്രിക്കുമ്പോള്‍ മദ്യശാലകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടമെന്ന് കോടതി കുറ്റപ്പെടുത്തി.ബെവ്കോയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നിതിനിടെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം. എക്‌സ്സൈസ് കമ്മിഷണര്‍ അനന്തകൃഷ്ണന്‍, ബെവ്കോ എംഡി എന്നിവര്‍ കോടതിയില്‍ ഹാജരായി. ഇന്നലെ കോടതി ഇടപെടത്തോടെ പോലീസ് ആളുകളെ നിയന്ത്രിച്ചു തുടങ്ങി എന്ന് തൃശ്ശൂരിലെ ഹര്‍ജിക്കാരന്‍ പറഞ്ഞു. പോലീസുകാര്‍ കോടതി ഉത്തരവ് വായിച്ചിട്ടുണ്ടോ എന്ന് സംശയമാണെന്ന് കോടതി പറഞ്ഞു. ഉത്തരവ് ഇറക്കിയിട്ട് നാല് വര്‍ഷമായെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു.ഇന്ത്യയിലെ കൊവിഡ് നിരക്കില്‍ മൂന്നിലൊന്ന് കേരളത്തിലാണെന്ന് കോടതി പറഞ്ഞു. കല്യാണത്തിന് 10 പേര്‍ക്കും മരണത്തിന് 20 പേര്‍ക്കും മാത്രമേ പങ്കെടുക്കാവൂ. എന്നാല്‍ മദ്യശാലകള്‍ക്ക് മുന്നില്‍ എത്ര പേര്‍ വേണമെങ്കിലും ആകാമെന്നതാണ് സ്ഥിതി. ഒരു തരത്തിലുള്ള സാമൂഹ്യഅകലവും പാലിക്കപ്പെടുന്നില്ല. മദ്യവില്‍പ്പനയുടെ കുത്തക സര്‍ക്കാരിനാണ്. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ല. ജനങ്ങളെ ഇതില്‍ കുറ്റം പറയാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ല. അപ്പോള്‍ വേണ്ട സൗകര്യം ഒരുക്കാനും ബാധ്യത ഉണ്ട്. ജനങ്ങളുടെ ആരോഗ്യമാണ് കോടതിക്ക് പ്രധാനം.സാധാരണക്കാരായ ജനങ്ങള്‍ക്ക് ഈ ആള്‍ക്കൂട്ടം എന്ത് സന്ദേശമാണ് നല്‍കുകയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ഇങ്ങനെ കൂടി നില്‍ക്കുന്ന ആളുകളിലൂടെ രോഗം പകരാനുള്ള സാധ്യതയില്ലേ? ക്യുവില്‍ നില്‍ക്കുന്നവര്‍ക്ക് കോവിഡ് ഉണ്ടോ ഇല്ലയോ എന്ന് പറയാനാകുമോയെന്നും കോടതി ചോദിച്ചു. എത്രയും പെട്ടെന്ന് കാര്യങ്ങളില്‍ നടപടി ഉണ്ടാകണമെന്ന് എക്‌സ്സൈസ് കമ്മിഷണര്‍ക്കും ബെവ്‌കോ എംഡിക്കും കോടതി നിര്‍ദ്ദേശം നല്‍കി. മദ്യം വാങ്ങാന്‍ എത്തുന്നവരുടെ വ്യക്തിത്വം ബെവ്കോ പരിഗണിക്കണം. എന്തോ നിരോധിത വസ്തു വില്‍ക്കുന്നത് പോലെയാണ് മദ്യവില്‍പ്പനയെന്നും കോടതി വിമര്‍ശിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!