മരംമുറി തടയുന്നതില്‍ റവന്യൂ വകുപ്പിന് ഗുരുതര വീഴ്ചയെന്ന വനം വകുപ്പ് വിജിലന്‍സ് റിപ്പോര്‍ട്ട് വനം മന്ത്രിക്ക് കൈമാറി.മരംകൊള്ളയെക്കുറിച്ചുള്ള വനംവകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ടാണ് നല്‍കിയത്.വിവാദമായ മരംമുറിക്കല്‍ ഉത്തരവിന്റെ മറവില്‍ നഷ്ടമായത് 14 കോടി രൂപയുടെ മരങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പട്ടയ റവന്യൂ ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചത്. തേക്ക് മരങ്ങളാണ് കൂടുതല്‍ മുറിച്ചത്.
പട്ടയ നിബന്ധങ്ങള്‍ക്ക് വിരുദ്ധമായി മരം മുറിച്ച് കടത്തിയതെന്നും എട്ടര കോടിയുടെ മരം തിരിച്ചു പിടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വയനാട്ടിലെ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.വയനാട്, ഇടുക്കി, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് വ്യാപക മരംമുറിയുണ്ടായത്. വയനാട്ടില്‍ വനം വകുപ്പ് അനുവദിക്കാത്ത സ്ഥലങ്ങളിലും മരം മുറി നടന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാസ് അനുവദിച്ചിട്ടില്ലെന്നും റവന്യൂ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാസ് അനുവദിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനധികൃത മരംമുറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും വനം വിജിലന്‍സ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. പട്ടയം നല്‍കുമ്പോള്‍ ഭൂമിയുളള മരങ്ങളുടെ പട്ടിക വനം വകുപ്പിന് നല്‍കണമെന്നും ശുപാര്‍ശയുണ്ട്. നിലവില്‍ മരം രജിസ്റ്റര്‍ വനം വകുപ്പിന്റെ കൈവശമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കണം. വിജിലന്‍സ് പിസിസിഎഫ് ഗംഗാ സിംങ്ങാണ് റിപ്പോര്‍ട്ട് നല്‍കിയത്