ഹൃദ്രോഗ ചികിത്സ;മെഡിക്കല്‍ കോളേജ് കാത്ത് ലാബ് വയനാടിന് നേട്ടമാകും

0

വയനാട് മെഡിക്കല്‍ കോളേജില്‍ സജ്ജമാകുന്ന കാത്ത് ലാബ് ഹൃദ്രോഗികള്‍ക്ക് അനുഗ്രഹമാകും. ആധുനിക ഉപകരണമാണ് ഇവിടെ ഇതിനായി എത്തിക്കുക. പുതിയ കെട്ടിടത്തില്‍ പ്രത്യേകമായി ഇതിനായുള്ള മുറികള്‍ തയ്യാറായിട്ടുണ്ട്. ഏപ്രില്‍ 2 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കാത്ത് ലാബില്‍ ഉപകരണങ്ങള്‍ സജ്ജമാകും. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേകമായ ഇടപെടലിലാണ് വയനാട് മൈഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് അനുവദിച്ചത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകളില്‍ മാത്രമായിരുന്നു ഇതിന് മുമ്പ് കാത്ത് ലാബ് ഉണ്ടായിരുന്നത്. പിന്നീട് തിരുവനന്തപുരം, കോട്ടയം എന്നീ മെഡിക്കല്‍ കോളേജുകളില്‍ രണ്ടാമത്തെ യൂണിറ്റും, തൃശൂര്‍, മഞ്ചേരി, പാരിപ്പള്ളി, എറണാകുളം മെഡിക്കല്‍ കോളേജുകളില്‍ പുതിയതായും കാത്ത് ലാബ് അനുവദിച്ചു. ഇതിന് പുറമെയാണ് സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഹൃദ്രോഗികളുടെ എണ്ണം പരിഗണിച്ച് ജില്ലാ ജനറല്‍ ആശുപത്രികളില്‍ കാത്ത് ലാബും സി.സി.യു.വും സ്ഥാപിക്കുന്നതിന് തീരുമാനമെടുത്തത്. കൊല്ലാം ജില്ലാ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, തൃശ്ശൂര്‍ ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, വയനാട് മെഡിക്കല്‍ കോളേജ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് കാത്ത് ലാബ് അനുവദിച്ചത്. കാത്ത് ലാബ് ടെക്‌നീഷ്യന്‍മാരുടെ തസ്തികകളും സൃഷ്ടിച്ചു. ജന്മനായുള്ള ഹൃദ്രോഗങ്ങള്‍ ചികിത്സിക്കുന്നതും ഹൃദയത്തിലെ സുഷിരങ്ങള്‍ അടയ്ക്കുന്നതിനും കാത്ത് ലാബില്‍ സൗകര്യമുണ്ടാകും. ഇതുകൂടാതെ ഹൃദയ പേശികള്‍ക്ക് പ്രവര്‍ത്തന മാന്ദ്യം അനുഭവിക്കുന്ന രോഗികള്‍ക്ക് സി.ആര്‍.ടി., കാര്‍ഡിയാക് അറസ്റ്റ് അനുഭവിക്കുന്ന രോഗികള്‍ക്ക് ഐ.സി.ഡി. ഇംപ്ലാന്റേഷന്‍ എന്നിവയും കാത്ത് ലാബ് വഴി നല്‍കാം. ഹൃദയത്തിലെ ധമനികളുടെയും അറകളുടെയും ചിത്രങ്ങളെടുക്കാനുള്ള ഉപകരണങ്ങളും സ്റ്റീനോസിസ് പോലെയുള്ള അസ്വാഭാവികതകളുണ്ടെങ്കില്‍ അവ ചികിത്സിക്കാനുള്ള സംവിധാനവും കാത്ത് ലാബില്‍ ഉണ്ടാകും. കൊറോണറി ആന്‍ജിയോഗ്രാഫി പോലെ കാത്ത് ലാബില്‍ ചെയ്യുന്ന അനേകം പ്രവര്‍ത്തികള്‍ക്ക് പൊതുവായി പറയുന്ന പേരാണ് കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍. ഒരിക്കല്‍ ഒരു കത്തീറ്റര്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ ആന്‍ജിയോ പ്ലാസ്റ്റി, പി.സി.ഐ, ആന്‍ജിയോഗ്രാഫി, ട്രാന്‍സ് കത്തീറ്റര്‍, അയോട്ടിക് വാള്‍വ് റീപ്ലേസ്മെന്റ്, ബലൂണ്‍ സെപ്റ്റോസ്റ്റമി, കത്തീറ്റര്‍ അബ്ലേഷന്‍ എന്നിവ ഉള്‍പ്പെടെ നിരവധി ചികിത്സകള്‍ അവലംബിക്കാന്‍ കഴിയും.

മാനന്തവാടി മെഡിക്കല്‍സ കോളേജില്‍ സജ്ജമായ കാത്ത് ലാബും മള്‍ട്ടി പര്‍പ്പസ് കെട്ടിടവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 2 ന് ഉച്ചയ്ക്ക് 12 ന് ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും. ഒ.ആര്‍.കേളു എം.എല്‍.എ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ എല്‍. ബീന സാങ്കേതിക റി്പ്പോര്‍ട്ട് അവതരിപ്പിക്കും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന കാത്ത് ലാബ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. എം.എല്‍.എ മാരായ ഐ.സി. ബാലകൃഷ്ണന്‍, അഡ്വ. ടി. സിദ്ദീഖ് എന്നിവര്‍ മുഖ്യാഥിതികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഉപഹാര സമര്‍പ്പണം നടത്തും. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, നബാര്‍ഡ് ചീഫ് മാനേജര്‍ ഡോ. ജി. ഗോപകുമാരന്‍ നായര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!