ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്ന് കിക്കോഫ്

0

ലോകം ഒരു പന്തിനുപിന്നാലെ ഉരുണ്ടുതുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.ഇനിയുള്ള 29 രാപ്പകലുകള്‍ എല്ലാ കളിക്കമ്പക്കാരുടെയും ശ്രദ്ധ, മുപ്പതുലക്ഷത്തോടുമാത്രം ജനസംഖ്യയുള്ള ഖത്തര്‍ എന്ന അറേബ്യന്‍ രാജ്യത്തായിരിക്കും. അവിടെ നിന്നുയരുന്ന ഗോളാരവങ്ങളിലായിരിക്കും.ഇന്ന് ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ ശക്തികളായ ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ നാലു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാല്‍പ്പന്ത് മാമാങ്കത്തിന് വിസില്‍ മുഴങ്ങും.ആരാധകരുടെ ഇഷ്ട ടീമുകളായ ബ്രസീലും അര്‍ജീന്റനയും നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും രണ്ടാംസ്ഥാനക്കാരായ ക്രൊയേഷ്യയും ജര്‍മനിയും ഇംഗ്ലണ്ടും സ്‌പെയിനും നെതര്‍ലന്‍ഡസും ബെല്‍ജിയവുമൊക്കെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കളിക്കളത്തില്‍ അണിനിരക്കും.ഇനി ഓരോ നിമിഷവും കാത്തിരിപ്പിന്റേതാണ്.

അങ്ങനെ കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു. കാല്‍പന്ത് കളി ലോകം ഉറ്റുനോക്കുന്ന ഖത്തര്‍ ലോകകപ്പിന് ഇന്ന് കിക്കോഫ്. രാത്രി 7:30 ന് അല്‍ബായ്ത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍. ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ ശക്തികളായ ഇക്വഡോറും തമ്മിലുള്ള മത്സരം രാത്രി 9:30 ന് നടക്കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ആഘോഷത്തിമര്‍പ്പോടെ കിക്കോഫിന് ഖത്തര്‍ പൂര്‍ണ സജ്ജം.കാല്‍പന്ത് കളിയുടെ മാസ്മരികത നുണയാന്‍ ഖത്തറിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് കാല്‍പന്ത് കളി ലോകം. രാത്രി 7:30 ന് അല്‍ ബായ്ത്ത് സ്റ്റേഡിയത്തിലെ സ്വപ്നസമാനമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷം രാത്രി 9:30 നാണ് വിശ്വ കാല്‍പന്ത് കളി മാമാങ്കത്തിന് കിക്കോഫാവുക.ആദ്യ മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ ഇക്വഡോറിനെ നേരിടും. 32 ടീമുകള്‍, 64 മത്സരങ്ങള്‍ , എണ്ണിയാല്‍ ഒടുങ്ങാത്ത അതി മനോഹര മുഹൂര്‍ത്തങ്ങള്‍ . എല്ലാം ഇനി കായിക ലോകത്തിന് സ്വന്തമാകും.
ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും എംബാപ്പെയും മുള്ളറും ഉള്‍പ്പെടെ 736 കളിക്കാരാണ് ഖത്തറില്‍ പന്ത് തട്ടുക. ഖത്തറിലെ 8 സ്റ്റേഡിയങ്ങള്‍ ഫുട്‌ബോള്‍ മാന്ത്രികക്കാഴ്ചകള്‍ക്ക് തയ്യാറെടുത്തു കഴിഞ്ഞു.
29 ദിനരാത്രങ്ങള്‍ ലോകം കണ്ട ഏറ്റവും മനോഹര ഉത്സവമായി ഖത്തര്‍ ലോകകപ്പ് മാറും. ഡിസംബര്‍ 18 ന് ഐക്കണിക്‌സ്റ്റേഡിയമായ ലുസൈലില്‍ നടക്കുന്ന ഫൈനലോടെ വിശ്വ കാല്‍പന്ത് കളി മാമാങ്കത്തിന് കൊടിയിറങ്ങും.
ഇറ്റലി, ഈജിപ്ത്, കൊളംബിയ, നൈജീരിയ, സ്വീഡന്‍ എന്നീ ടീമുകളാണ് ഈ ലോകകപ്പിന്റെ നഷ്ടങ്ങള്‍. ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, സ്‌പെയിന്‍ തുടങ്ങി ലോകത്ത് ഏറ്റവും അധികം ആരാധകര്‍ ഉള്ള രാജ്യങ്ങള്‍ക്ക് പുറമെ ബെല്‍ജിയം, ഇംഗ്ലണ്ട് ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ടൂര്‍ണമെന്റിന്റെ ഫേവറിറ്റുകളാണ്.
എട്ട് രാജ്യംമാത്രമാണ് ലോകകപ്പ് സ്വന്തമാക്കിയിട്ടുള്ളത്.ബ്രസീല്‍ അഞ്ചു തവണ കിരീടം നേടിയപ്പോള്‍ ജര്‍മനി, ഇറ്റലി ടീമുകള്‍ നാലു തവണ ലോകകിരീടം ചൂടി.അര്‍ജന്റീനയും ഫ്രാന്‍സും ഉറുഗ്വേയും രണ്ട് തവണവീതം ജേതാക്കളായി. ഇംഗ്ലണ്ടും സ്പെയിനും ഓരോ തവണ വീതം കിരീടത്തില്‍ മുത്തമിട്ടു.ലോകകപ്പ് ആവേശത്തില്‍ മുന്‍പന്തിയില്‍ കേരളവുമുണ്ട്. ലോകകപ്പ് കേരളത്തിന് ഇത്രയടുത്ത് എത്തുന്നതും ആദ്യം. അതിനാല്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ കാണുന്ന ലോകകപ്പാകും ഇത്. ഇനി കണ്ണിമ ചിമ്മാതെ ലോകം മുഴുവന്‍ ഖത്തറിലേക്ക് ഉറ്റുനോക്കുന്ന ഉറക്കമില്ലാത്ത ദിനരാത്രങ്ങള്‍.

Leave A Reply

Your email address will not be published.

error: Content is protected !!