വയനാട് തുരങ്കപാതക്ക് കിഫ്ബി 2134 കോടി രൂപ അനുവദിച്ചു

0

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ടണല്‍ റോഡിന് 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇന്ന് ഇക്കാര്യം അറിയിച്ചത്.

വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത പാതയാണിത്. തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ അവകാശവാദം.
കള്ളാടിയില്‍ നിന്ന് ആനക്കാംപൊയില്‍ മറിപ്പുഴ സ്വര്‍ഗംകുന്നിലേക്കാണ് തുരങ്കം പണിയുന്നത്. ആകെ 7.82 കിലോമീറ്ററാണ് നീളം. സ്വര്‍ഗംകുന്നില്‍ നിന്ന് കള്ളാടിവരെയുള്ള തുരങ്കത്തിന് 6.8 കിലോമീറ്റര്‍ നീളമുണ്ടാകും.
സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്നപദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക്  2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി. ചൊവ്വാഴ്ച ചേര്‍ന്ന കിഫ്ബി ഫുള്‍ ബോഡി യോഗമാണ് ധനാനുമതി നല്‍കിയത്.
കിഫ്ബി പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് മാത്രമായി 4597 കോടി രൂപയുടെ അനുമതി നല്‍കിയിട്ടുണ്ട്.
നേരത്തേ തുരങ്കപാതക്ക് 658 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. പിന്നീട് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് പ്രകാരമാണ് 2134 കോടി രൂപയുടെ ചെലവ് വരുമെന്ന് വിലയിരുത്തിയത്.
പദ്ധതി നടപ്പായാല്‍ സംസ്ഥാനത്തെ ഏറ്റവും നീളമേറിയ തുരങ്കപാതയായി ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ടണല്‍ റോഡ് മാറും. വയനാട് ചുരത്തിന് ബദലായുള്ള തുരങ്കപാത പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന പദ്ധതികളിലൊന്നാണ്.

നിര്‍മാണം തുടങ്ങി മൂന്നുവര്‍ഷത്തിനകം തുരങ്കപാത പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

അതേസമയം പദ്ധതിക്കെതിരേ പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും നേരത്തെ രം​ഗത്തെത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!