സംസ്ഥാനത്ത് കോവിഡ് പാരമ്യഘട്ടത്തില്‍; അടുത്ത ആഴ്ചയോടെ കുറയുമെന്ന് വിദഗ്ധര്‍

0

മൂന്നാം തരംഗത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ കേരളം കോവിഡ് കേസുകളുടെ പാരമ്യഘട്ടത്തിലെന്ന് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ഒരാഴ്ചയ്ക്ക് മേലെയായി കേസുകള്‍ ഒരേ നിലയില്‍ തുടരുന്നതാണ് നിഗമനം ശക്തമാക്കുന്നത്. അടുത്തയാഴ്ചയോടെ കേസുകള്‍ കുറയാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ. അതേസമയം കേസുകള്‍ കുതിച്ചു കയറിയതിന് ആനുപാതികമായി കൂടുന്ന മരണസംഖ്യയാണ് പുതിയ ആശങ്ക.

കോഴിക്കോട് കഴിഞ്ഞ ദിവസം മരിച്ചവരില്‍ 2 നവജാതശിശുക്കളും ഉള്‍പ്പെടുന്നുണ്ട്. പീക്ക് അഥവാ പാരമ്യഘട്ടം എപ്പോഴാണെന്നായിരുന്നു ഒമൈക്രോണ്‍ ഘട്ടത്തിലെ പ്രധാനചോദ്യം. മോശം ഘട്ടം കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 8 ദിവസത്തിനിടെ 6 ദിവസവും അന്‍പതിനായിരത്തിന് മുകളിലാണ് കേസുകള്‍. കൂടുകയോ വലിയ തോതില്‍ എണ്ണം കുറയുകയോ ചെയ്തില്ല. പക്ഷെ ടിപിആര്‍ കുറഞ്ഞു വരുന്നുണ്ട്.

വന്‍ രോഗ വ്യാപനമുണ്ടായ തിരുവനന്തപുരത്ത് പീക്ക് ഘട്ടം കഴിഞ്ഞെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഒമൈക്രോണ്‍ തരംഗത്തിലെ കേസുകള്‍ക്ക് ആനുപാതികമായി മരണസംഖ്യയിലും പ്രതിഫലനമുണ്ട്. 94, 101, 91, 142 എന്നിങ്ങനെയാണ് കഴിഞ്ഞ നാല് ദിവസത്തെ മരണസംഖ്യ. നിലവിലെ സാഹചര്യത്തില്‍ മരണസംഖ്യ എത്ര വരെ പോകുമെന്നതാണ് കേരളത്തിലെ ഒമൈക്രോണ്‍ വ്യാപനത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ സഹായിക്കുക.

രോഗം വന്നുപോയതിലൂടെയുണ്ടായ ഹൈബ്രിഡ് പ്രതിരോധശേഷി താരതമ്യേന കേരളത്തില്‍ കുറവായത് മരണത്തില്‍ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. ഇന്നലെ മരിച്ചവരില്‍ 14 പേര്‍ 50 വയസിന് താഴെയുള്ളവരാണ്. കോഴിക്കോട് 3 ദിവസം പ്രായമായ പെണ്‍കുഞ്ഞും ഒന്നരമാസം പ്രായമുള്ള ആണ്‍കുട്ടിയും മരിച്ചു. മറ്റസുഖങ്ങളുള്ളവരാണ് കുട്ടികള്‍. 20 വയസുള്ള പെണ്‍കുട്ടിയും ഇന്നലെ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!