ഒമിക്രോണ്‍ വ്യാപനം; ജാഗ്രത പാലിക്കാൻ ഇന്ത്യയ്ക്ക് മുന്നറിയിപ്പ്
ഒമിക്രോണ്‍ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കാന്‍ ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മറ്റ് വകഭേദങ്ങളെക്കാള്‍ ഇതിന് വ്യാപന ശേഷിയുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് ഒമിക്രോണിന്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാളില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് പകരാനുളള ശേഷി ഉള്ള ഒമിക്രോണ്‍ ദിവസങ്ങള്‍ കൊണ്ടുതന്നെ വ്യാപനത്തിന്റെ പാരമ്യത്തിലെത്തിയിരുന്നു.
ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ അത്രയധികം അപകടകാരിയല്ലാത്തതാണ് ഒമിക്രോണ്‍. ജലദോഷപ്പനി പോലെ വന്നുപോകുന്ന ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം വളരെയധികം കൂടിയെങ്കിലും കിടത്തി ചികില്‍സ ആവശ്യമുള്ളവരും ഗുരുതരാവസ്ഥയില്‍ എത്തുന്നവരും കുറഞ്ഞു. ഐസിയു വെന്റിലേറ്റര്‍ ചികില്‍സ നല്‍കേണ്ടവരിലെ എണ്ണം രണ്ടാം തരംഗത്തെ അപേക്ഷിച്ച് കുറഞ്ഞതും ആശ്വാസമായിരുന്നു
എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ആശങ്കയ്ക്ക് ഇടയാക്കുകയാണ്. വ്യാപന ശേഷി കൂടുതലുള്ള ഒമിക്രോണ്‍ ഉപവകഭേദം പടര്‍ന്നാല്‍ വീണ്ടും രോഗികളുടെ എണ്ണം കുതിക്കും. രോഗ തീവ്രത എത്രത്തോളമെന്നതും മരണ നിരക്കും ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. അതേസമയം രണ്ട് ഡോസ് വാക്സിനും ബൂസ്റ്റര്‍ ഡോസും നല്‍കി പ്രതിരോധം കടുപ്പിക്കാനാണ് രാജ്യത്തിന്റെ ശ്രമം.