വയനാട്ടിലെ മോഡല്‍ ഡിഗ്രി കോളേജ്: ഗ്രാന്റ് വിഹിതം വേഗത്തിലാക്കണം- എംപി

0

മാനന്തവാടി: രാഷ്ട്രീയ ഉച്ചാതാര്‍ അഭിയാന്‍ (റൂസ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ മാനന്തവാടി മണ്ഡലത്തില്‍ നിര്‍മ്മിക്കുന്ന കോളേജ് പ്രവര്‍ത്തിക്കാവശ്യമായ ഗ്രാന്റ് വിഹിതം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ചോദ്യം ഉന്നയിച്ചു. മോഡല്‍ ഡിഗ്രി കോളേജിന് അനുമതി നല്‍കിയതായും 10 ഏക്കര്‍ സ്ഥലം കേരള സര്‍ക്കാര്‍ സൗജന്യമായി നല്‍കിയതായും കേന്ദ്ര വിഹിതമായ 7.2 കോടി രൂപ വിതരണം ചെയ്യുമെന്നും കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രി സുഭാസ് സര്‍ക്കാര്‍ മറുപടി നല്‍കി.

വയനാടിനു വേണ്ടി മാനന്തവാടിയില്‍ പ്രധാനമന്ത്രി ഡിജിറ്റലായി തറക്കല്ലിടല്‍ നിര്‍വ്വഹിച്ച കോളേജാണിത്.കോളേജ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനംചെയ്ത ഫണ്ട് വിഹിതം വൈകുന്നതിലെ തടസ്സം നീക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ നേരില്‍ക്കണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദുവും കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. വയനാട്ടില്‍ ഒരു മോഡല്‍ ഡിഗ്രി കോളേജിന് 2018ല്‍ പദ്ധതി അംഗീകാര ബോര്‍ഡ് (പിഎബി) യോഗം അതിന് അനുമതിയും നല്‍കി. അതേ വര്‍ഷംതന്നെ, മാനവവിഭവശേഷി മന്ത്രാലയ തീരുമാനപ്രകാരമാണ് കോളേജ് മാനന്തവാടിയില്‍ ആവാമെന്ന് നിശ്ചയിച്ചത്.

സംസ്ഥാനസര്‍ക്കാര്‍ തുടര്‍നടപടികള്‍ അതിദ്രുതം നീക്കി. മാനന്തവാടി താലൂക്കിലെ പേരിയ വില്ലേജില്‍ നാല് ഹെക്ടര്‍ (4.04686) ഭൂമി ഏറ്റെടുത്ത് കോളേജാവശ്യത്തിനു കൈമാറി. നാല് ബിരുദ കോഴ്‌സുകള്‍ക്കും നാല് അധ്യാപക തസ്തികകള്‍ക്കും പത്ത് അനധ്യാപകതസ്തികകള്‍ക്കും പ്രാരംഭമെന്ന നിലയ്ക്ക് അനുമതി നല്‍കി. നടപടികള്‍ വേഗത്തിലാക്കാന്‍ സ്പെഷ്യല്‍ ഓഫീസറെയും നിയമിച്ചു. ഇത്രയും പശ്ചാത്തലത്തിലാണ് കോളേജിനുള്ള തറക്കല്ലിടല്‍ പ്രവൃത്തി നിര്‍വ്വഹിക്കപ്പെട്ടത്. കേന്ദ്രവിഹിതം പ്രതീക്ഷിച്ച് ടെന്‍ഡര്‍ നടപടികള്‍ക്കും തുടക്കമിട്ടു കഴിഞ്ഞതാണ്. എന്നാല്‍ കേന്ദ്രം പ്രഖ്യാപിച്ച ഫണ്ട് ലഭിക്കാത്തതിനാല്‍ റൂസ കോളേജ് വൈകുകയായിരുന്നു.ഇതേ തുടര്‍ന്നാണ് റൂസ കോളേജ് പ്രവര്‍ത്തി വേഗത്തിലാക്കാന്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉള്‍പ്പെടെ ഇടപ്പെടല്‍ നടത്തിയത്

 

Leave A Reply

Your email address will not be published.

error: Content is protected !!