കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേന്ദ്രം തളളി

0

കൃഷിക്കും ജനങ്ങളുടെ ജീവനും ഭീഷണിയായ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തളളി കേന്ദ്ര സര്‍ക്കാര്‍. നിയന്ത്രണമില്ലാതെ പൊതുജനങ്ങള്‍ക്ക് കാട്ടുപന്നി വേട്ട അനുവദിക്കാനാകില്ലെന്ന് കേന്ദ്ര വനംമന്ത്രി സംസ്ഥാനത്തെ അറിയിച്ചു. വേട്ട അനുവദിച്ചാല്‍ ഗുരുതരമായ പ്രശ്‌നമുണ്ടാകും.

കേരളത്തിന് മറ്റ് സഹായങ്ങള്‍ നല്‍കാനാകുമോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കണ്ടത്. സാധാരണക്കാരായ കര്‍ഷകര്‍ക്ക് കാട്ടുപന്നിയെ വെടിവച്ചുകൊല്ലാന്‍ അനുമതി നല്‍കുക എന്ന ആവശ്യമാണ് സംസ്ഥാനം മുന്നോട്ടുവച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അനുവാദം നല്‍കിയാല്‍ ഗുരുതര പ്രശ്നമുണ്ടാകുമെന്നാണ് കേന്ദ്രം അറിയിച്ചത്.

അഞ്ച് വര്‍ഷത്തിനിടെ 10,335 കൃഷിനാശമുണ്ടായ സംഭവമാണ് സംസ്ഥാനത്തുണ്ടായത്. 5.54 കോടി രൂപ നഷ്ടപരിഹാരം നല്‍കി. നാലുപേരാണ് മരണമടഞ്ഞത്. മുന്‍പും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ചില കാര്യങ്ങളില്‍ വിശദീകരണം തേടി സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തളളിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!