കോവിഡ് ലോക്ക്ഡൗണ്‍ ഒട്ടേറെ പാഠങ്ങളാണ് മാനവരാശിയെ പഠിപ്പിച്ചത്. സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങളും ഈ കോവിഡ് കാലത്ത് ഉണ്ടായി. ആരോഗ്യകരമായും മാനസികകരമായുണ്ടായ മാറ്റങ്ങളും എടുത്ത് പറയേണ്ടതാണ്. കാരണം ഈ കാലയളവില്‍ വീടിനുള്ളില്‍ അടച്ചിരിക്കേണ്ടി വന്നതോടെ പലരും മാനസികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. അത്തരത്തില്‍ അയോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ കോവിഡ് ലോക്ക്ഡൗണിനു ശേഷം ദീര്‍ഘനേരം ഇരിക്കുന്നവരില്‍ വിഷാദരോഗ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്ന് പറയുന്നു.
മഹാമാരിക്ക് മുന്‍പ് ആഴ്ചയില്‍ 2.5 മുതല്‍ 5 മണിക്കൂര്‍ വരെ മിതമായതും തീവ്രവുമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നവരുടെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ കോവിഡ് സംബന്ധമായ നിയന്ത്രണങ്ങള്‍ വന്നതിന് തൊട്ടുപിന്നാലെ 32% കുറവുണ്ടായതായി പഠനം കണ്ടെത്തി. ദീര്‍ഘ നേരം ഇരിക്കുന്നവരില്‍ വിഷാദം, ഉത്കണ്ഠ എന്നിവ കണ്ടെത്തിയതായും, എന്നാല്‍ ഇരിക്കുന്നത് വിഷാദത്തിന് കാരണമാകുമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് പഠനം ചൂണ്ടി കാട്ടുന്നു. കൂടുതല്‍ വിഷാദമുള്ളവര്‍ കൂടുതല്‍ ഇരിക്കാറുണ്ടെന്ന് അയോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിന് നേതൃത്വം നല്‍കിയ ജേക്കബ് മേയര്‍ വ്യക്തമാക്കി.
അല്ലെങ്കില്‍ കൂടുതല്‍ ഇരിക്കുന്ന ആളുകള്‍ കൂടുതല്‍ വിഷാദരോഗികളായി മാറി എന്നും കരുതപ്പെടുന്നു. മറ്റ് നിരവധി ഘടകങ്ങളും അതിന് ബാധകമാകുന്നുണ്ടാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് വലിയ രീതിയിലുള്ള മാറ്റങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമാണ് വഴി തെളിച്ചത്. അതില്‍ വലിയ പ്രശ്‌നം തന്നെയാണ് വിഷാദ രോഗം. പലരും ഈ അവസ്ഥയെ തുടര്‍ന്ന് ആത്മഹത്യാ ചെയ്യുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.