മദ്യ വില്‍പ്പന; ബെവ്‌കോ പ്രവര്‍ത്തന സജ്ജമാകാന്‍ കടമ്പകളേറെ, ചര്‍ച്ചക്ക് ബെവ്‌കോ എംഡി

0

ലോക്ഡൗണ്‍ ഇളവിന്റെ ഭാഗമായി ബെവ്‌കോ വില്‍പന ശാലകളും ബാറുകളും തുറക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും വില്‍പ്പന വൈകുമെന്നാണ് വ്യക്തമാകുന്നത്. മദ്യ വില്‍പ്പന സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്.ആപ്പ് വഴി ബുക്കിംഗ് ഏര്‍പെടുത്തുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ട്. ബെവ്‌കോ എം ഡി ഇന്ന് ബെവ്കോ ആപ്പ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ഇതിന് ശേഷമാകും തീരുമാനം.

കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26 നാണ് സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ അടച്ചത്. ലോക്ക്ഡൗണ്‍ ഇളവിന്റെ ഭാഗമായി നാളെ മുതല്‍ മദ്യ വില്‍പന പുനരാരംഭിക്കാനാണ് നീക്കം. തിരക്ക് ഒഴിവാക്കാന്‍ മൊബൈല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വില്‍പ്പനയ്ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തുപയോഗിച്ച ബവ്ക്യൂ ആപ്പാണ് പരിഗണിക്കുന്നത്. എന്നാല്‍ ആപ്പ് പ്രവര്‍ത്തനക്ഷമമാക്കാന്‍ അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ആപ്പ് തയ്യാറാക്കിയ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചിരിക്കുന്നത്. സെര്‍വര്‍ സ്‌പേസ് ശരിയാക്കണം, പാര്‍സല്‍ വിതരണത്തിന് തയ്യാറുള്ള ബാറുകളുടെ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യണം, സ്റ്റോക്ക് വിവരങ്ങളും ലഭ്യമാകേണ്ടതുണ്ട്. മൊബൈല്‍ കമ്പനികളുമായി ഒ ടി പി സംബന്ധിച്ച് കരാര്‍ ഉണ്ടാക്കണമെന്നതാണ് മറ്റൊരു കടമ്പ.

മാത്രമല്ല കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളില്‍ മദ്യ വില്‍പ്പനക്ക് അനുമതിയില്ല. അത്തരം പ്രദേശങ്ങളിലെ വില്‍പ്പനശാലകളെ ആപ്പില്‍ നിന്ന് ഒഴിവാക്കണം ഇത്തരം പ്രായോഗിക പ്രശ്‌നങ്ങള്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ വിലയിരുത്തും.അതിനു ശേഷം മാത്രമേ മദ്യവില്‍പ്പന എന്നു തുടങ്ങണം, എന്ത് ക്രമീകരണം ഏര്‍പ്പെടുത്തണം എന്നതില്‍ അന്തിമ തീരുമാനം സ്വീകരിക്കാനാകു. ബെവ്‌കോ അധികൃതരുമായി തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങളെല്ലാം ഫെയര്‍കോഡ് അറിയിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!