ഹരിതകേരളം മിഷന്‍ ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു

0

ഹരിതകേരളം മിഷന്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം സംസ്ഥാന എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമയുടെ നേതൃത്വത്തില്‍ കളേ്രക്ടറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഹരിതകേരളം മിഷന്റെ ഉപമിഷനുകളായ ജലസമൃദ്ധി (ജലം), സുജലം സുഫലം (കൃഷി), മാലിന്യ സംസ്‌കരണം എന്നീ മേഖലകളിലെ നിലവിലുള്ള പദ്ധതികളുടെ അവലോകനവും തുടര്‍ പ്രവര്‍ത്തന ആസൂത്രണവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പ്രളയാനന്തരം ഈ മൂന്നു മേഖലകളിലും പുതുതായി ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് പ്രധാന കടമ്പയെന്നു വൈസ് ചെയര്‍പേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഹരിതകേരളം മിഷന്റെ പൊതു ലക്ഷ്യങ്ങള്‍ക്കു മാറ്റമില്ല. ക്ലീന്‍ വയനാട് പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുമ്പേ നടക്കാന്‍ വയനാടിന് കഴിഞ്ഞു. ഇതിന്റെ ചുവടുപിടിച്ചാണ് ക്ലീന്‍ ഇടുക്കി പദ്ധതി വന്നത്. തോടുകളും പുഴകളും മെച്ചപ്പെട്ട നിലയില്‍ പുനസ്ഥാപിക്കാന്‍ കഴിയണം. മൂന്ന് ഉപമിഷനുകളിലും ഫലപ്രദമായ ഇടപെടലുകള്‍ അനിവാര്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. സീറോ പ്ലാസ്റ്റിക് ഓണ്‍ ഗ്രൗണ്ട് എന്ന ആശയമാണ് പ്രാവര്‍ത്തികമാവേണ്ടതെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മൂപ്പൈനാട്,  വൈത്തിരി,  മീനങ്ങാടി പഞ്ചായത്തുകളാണ് പൂര്‍ണ തോതില്‍ പ്ലാസ്റ്റിക് ഷ്രെഡിങ് സംവിധാനം പ്രാവര്‍ത്തികമാക്കിയത്. പടിഞ്ഞാറത്തറ, എടവക, പൊഴുതന, തൊണ്ടര്‍നാട്, തിരുനെല്ലി പഞ്ചായത്തുകള്‍ ഇതേ വഴിയിലാണ്. സര്‍ക്കാര്‍ ഓഫിസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍, വീടുകള്‍, പൊതുസ്ഥലങ്ങള്‍ എന്നീ തരത്തില്‍ ഹരിത നിയമാവലി പ്രാവര്‍ത്തികമാവണം. ജില്ലാ, ബ്ലോക്ക്, മുനിസിപ്പല്‍, ഗ്രാമപ്പഞ്ചായത്ത് തലങ്ങളില്‍ യഥാക്രമം 94, 36, 21, 171 സര്‍ക്കാര്‍ ഓഫിസുകള്‍ ഹരിത ഓഫിസുകളായി പ്രഖ്യാപിച്ചു. ജില്ലയില്‍ നിന്ന് രണ്ടു ലോഡ് ഇ-മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. സുരക്ഷിത വയനാട് എന്ന ആശയത്തിനായി അജൈവ മാലിന്യങ്ങള്‍ നീര്‍ച്ചാലുകളില്‍ നിന്ന് ഒഴിവാകേണ്ടതുണ്ട്. ഇതു ശേഖരിക്കാനുള്ള സംവിധാനം കാര്യക്ഷമമാവണം. ഇവിടെയാണ് ഹരിതകര്‍മസേനകളുടെ പ്രസക്തിയെന്നു യോഗം വിലയിരുത്തി. ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളില്‍ 12 ഇടങ്ങളില്‍ നീര്‍ത്തട നടത്തം പൂര്‍ത്തിയായി. 10 തദ്ദേശസ്ഥാപനങ്ങളാണ് നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയത്. നവംബര്‍ ഒന്നിനകം എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഹരിതകര്‍മസേന പ്രവര്‍ത്തനം തുടങ്ങും. യൂസര്‍ഫീ സംബന്ധിച്ച് തീരുമാനമായി. ജലസംരക്ഷണ ഉപമിഷന്റെ ഭാഗമായി സാങ്കേതിക സമിതികള്‍ രൂപീകരിച്ച് ബന്ധപ്പെട്ടവര്‍ക്കു പരിശീലനം നല്‍കിയതായി യോഗം വിലയിരുത്തി. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍ 80 ശതമാനം പൂര്‍ത്തിയായി. നവംബര്‍ 30നകം ഇതു പൂര്‍ണമാവും. പ്രളയത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ നെല്‍കൃഷി വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ചളിയും മറ്റുമടിഞ്ഞ് കൃഷിയോഗ്യമല്ലാതായ വയലുകള്‍ ജില്ലയിലുണ്ട്. നഞ്ച-പുഞ്ചകൃഷികള്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനും ശ്രമം നടക്കുന്നു. യോഗത്തില്‍ എഡിഎം കെ അജീഷ് അധ്യക്ഷത വഹിച്ചു. ഹരിതകേരളം ഉപമിഷനുകളുടെ സംസ്ഥാന കണ്‍സള്‍ട്ടന്റുമാരായ അബ്രഹാം കോശി, എന്‍ ജഗ്ജീവന്‍, എസ് യു സന്‍ജീവ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ എം സുരേഷ്, ഹരിതകേരളം ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ബി കെ സുധീര്‍ കിഷന്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ എം പി രാജേന്ദ്രന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്ന് ഉപമിഷനുകളുമായി ബന്ധപ്പെട്ട് നടന്ന ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് സംസ്ഥാന കണ്‍സള്‍ട്ടന്റുമാര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!