കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് 118 മെട്രിക് ടൺ ഓക്സിജനുമായി ഇന്ന് പുലർച്ചെ മൂന്നരയോടെ വല്ലാർപാടം ടെർമിനലിൽ എത്തി. 6 കണ്ടെയ്നർ ടാങ്കറുകളിലായി എത്തിച്ച ഓക്സിജൻ, ടാങ്കർ ലോറികളിലേക്കു മാറ്റി റോഡ് മാർഗം ആവശ്യമായ സ്ഥലങ്ങളിൽ എത്തിക്കുമെന്നു ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. കേരളത്തിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് കേന്ദ്രം ഓക്സിജൻ അയച്ചത്.ആറ് ഓക്സിജൻ ടാങ്കറുകളടങ്ങിയ ട്രെയിൻ പുലർച്ചെ 3.35ഓടെയാണ് വല്ലാർപാടം ടെർമിനലിലെത്തിയത്. കേന്ദ്ര സർക്കാരിന്റെ ഓക്സിജൻ ലഭിച്ചതോടെ സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമത്തിന് വലിയൊരളവിൽ പരിഹാരമാകും. ആദ്യ ലോഡുകൾ കൊല്ലം, എറണാകുളം ജില്ലകളിലെ സംഭരണ കേന്ദ്രങ്ങളിലേക്കായിരിക്കും. ഒഡീഷയിലെ കലിംഗനഗർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്നുള്ള ലോഡാണു കേരളത്തിനു ലഭിച്ചത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്നർ ടാങ്കറുകളിലാണ് ഓക്സിജൻ നിറച്ച് കൊണ്ടു വന്നത്. ഫയർ ഫോഴ്സിന്റെ മേൽനോട്ടത്തിൽ ടാങ്കർ ലോറികളിൽ നിറച്ച് വിവിധ ജില്ലകളിലേക്ക് അയക്കും.കേരളം ഓക്സിജൻ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ മറ്റു സംസ്ഥാനങ്ങളിലേക്ക് നൽകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചിരുന്നു. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാൻ അനുമതി നൽകണമെന്നും കരുതൽ ശേഖരമായ 450 ടണ്ണിൽ ഇനി അവശേഷിക്കുന്നത് 86 ടൺ മാത്രമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.219 ടൺ ആണ് സംസ്ഥാനത്തിന്റെ പ്രതിദിന ഉത്പാദന ശേഷി. കരുതൽ ശേഖരം തീരുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളെ സഹായിക്കാനാകുന്ന സ്ഥിതിയല്ല കേരളത്തിന്റെതെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് കേരളത്തിന്റെ ചില ഭാഗങ്ങളിലും ഓക്‌സിജൻ ക്ഷാമം റിപ്പോർട്ട് ചെയ്തിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.