കയ്യിലൊതുങ്ങുമോ വയനാട് ?…

0

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു യുഡിഎഫ് .അനുകൂല ജില്ല എന്നറിയപ്പെടുന്ന വയനാട്. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ രണ്ടെണ്ണവും എല്‍ഡിഎഫിനൊപ്പം നിന്നു. മാനന്തവാടിയില്‍ ഒആര്‍ കേളുവും കല്‍പ്പറ്റയില്‍ സികെ ശശീന്ദ്രനും ജയിച്ചപ്പോള്‍ ബത്തേരി മാത്രമാണ് ഐസി ബാലകൃഷ്ണനിലൂടെ യുഡിഎഫിനു നിലനിര്‍ത്താനായത്. വയനാട് ജില്ലയില്‍ ഇത്തവണ രാഷ്ട്രീയ സാഹചര്യം കടുപ്പത്തിലാണ്. ബദല്‍ പാത, മെഡിക്കല്‍ കോളേജ് , രാത്രിയാത്രാ നിരോധനം, റെയില്‍വേ,കരട് വിഞ്ജാപനം,തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് പൊതുജമാഭിപ്രായം. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതും, ലോക്ഡൗണ്‍സമയത്ത് ഭക്ഷ്യകിറ്റ് വിതരണം ചെയ്തതും ജനങ്ങള്‍ക്കിടയില്‍ ഇടതിനു കൂടുല്‍ സ്വീകാര്യതയുണ്ടാക്കാന്‍ ഇടയാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലും ഇതിന്റെ പ്രതിഫലനമുണ്ടായി. അവസാനം ഫലം വന്നപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം നിന്നു.

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായതുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ബത്തേരിയിലും മാനന്തവാടിയിലും സംവരണ സീറ്റുകളാണ്. ജനറല്‍ സീറ്റആയ കല്‍പ്പറ്റയില്‍ യുഡിഎഫില്‍ നിന്ന് ആരു മത്സരിക്കാന്‍ എത്തുമെന്ന ചൂടേറിയ ചര്‍ച്ച നടക്കുകയാണ്.

ബത്തേരി

 

കഴിഞ്ഞ തവണ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് ബത്തേരി. യുഡിഎഫിലെ ഐസി ബാലകൃഷ്ണനും എല്‍ഡിഎഫിലെ രുഗ്മണി ഭാസ്‌കരനും എന്‍ഡിഎയിലെ സി കെ ജാനുവും തമ്മിലായിരുന്നു കടുത്ത മത്സരം.

വയനാട്ടിലെ ആദിവാസി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും മുത്തങ്ങ സമരത്തിന് നേതൃത്വം നല്‍കുകയും ചെയ്ത സി കെ ജീനുവിന്റെ സ്ഥാനാര്‍ത്ഥിത്വം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സുരേഷ് ഗോപി എംപി തുടങ്ങിയവരടക്കം നേതാക്കളും ജാനുവിന്റെ പ്രചാരണത്തിന് എത്തുകയും ചെയ്തിരുന്നു.

75747 വോട്ട് നേടി ഐസി ബാലകൃഷണന്‍ വിജയിച്ചപ്പോള്‍ രുഗ്മണി ഭാസക്കരന് 64549 വോട്ടും സി കെ ജാനു 27920 വോട്ടും നേടി.

ജനകീയ നേതാവെന്നറിയപ്പെടുന്ന ഐസി ബാലകൃഷ്ണന്‍ മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിച്ചതുതന്നെയാണ് അദ്ദേഹത്തിന് രണ്ടാം വട്ടവും നേട്ടമുണ്ടാക്കിയത്. യുഡിഎഫില്‍ നിലവിലെ എംഎല്‍എ തന്നെയായിരിക്കും ഒരിക്കല്‍കൂടി കളത്തിലിറങ്ങുക എന്നാണ് അറിയുന്നത്. എല്‍ഡിഎഫില്‍ ബത്തേരി നഗരസഭ ചെയര്‍മാന്റെ പേരുള്‍പ്പടെയുള്ളവര്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ബിജെപിയില്‍ എസ് റ്റി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പള്ളിയറ മുകുന്ദന്റെ പേരുള്‍പ്പടെയാണ് പറഞ്ഞുകേള്‍ക്കുന്നു.യുഡിഎഫിനായി നിലവിലെ എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ പേരുതന്നെയാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. അതേസമയം കുറുമസമുദായത്തിന് സീ്റ്റ് നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നി്ട്ടുണ്ട്. ഇതിനായി തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കെ പി സി സി സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ എം എസ് വിശ്വനാഥന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ക്ക് കത്ത്നല്‍കിയതായുമാണ് വിവരം. എല്‍ഡിഎഫില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ റ്റി കെ രമേശിന്റെയും മുന്‍പ് മത്സരിച്ചരുടെയും പേരുകളുമാണ് ചര്‍ച്ചയിലുള്ളതെന്നാണ് അറിയുന്നത്. ബത്തേരിയിലെ ഒരു കോണ്‍ഗ്രസ് സംസ്ഥാന നേതാവിന്റെ പേരും ഇടതുസ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ കേള്‍ക്കുന്നുണ്ട്. ബിജെപിയില്‍ എസ് റ്റി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പള്ളിയറ മുകുന്ദന്‍, പാര്‍്ട്ടി ജില്ലാ സെക്രട്ടറി കെ മോഹന്‍ദാസ്, മഹിളാ മോര്‍ച്ച ഭാരവാഹി അംബികാകേളു എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളതെന്നുമാണ് ലഭിക്കുന്ന സൂചനകള്‍. എന്തായാലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് അണിയറയില്‍ സജീവ ചര്‍ച്ചകളാണ് നടക്കുന്നത്.

കല്‍പ്പറ്റ

2016ല്‍ കല്‍പ്പറ്റ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഏറെ വീറും വാശിയും നിറഞ്ഞതായിരുന്നു. 10വര്‍ഷം എംഎല്‍എയായിരുന്ന എംവി ശ്രേയാംസ്‌കുമാറും സാധാരണക്കാരില്‍ സാധാരണക്കാരനായി ചെരുപ്പുപോലും ധരിക്കാതെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന നടത്തുന്ന സികെ ശശ്രീന്ദ്രന്‍ തമ്മിലായിരുന്നു മത്സരം. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കെ സദാനന്ദന്‍ മത്സരിച്ചു.

ശ്രേയാംസ്‌കുമാര്‍ 2006ല്‍ യുഡിഎഫിനൊപ്പം നിന്നാണ് മത്സരിച്ചു ജയിച്ചത.് 2011ല്‍ എല്‍ഡിഎഫിനൊപ്പം നിന്നാണ് ജയിച്ചത്. 2016ല്‍ വീണ്ടും യുഡിഎഫില്‍ മത്സരത്തിനിറങ്ങുകയായിരുന്നു..ശ്രേയാംസ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു പിന്നീട് ലോക് താന്ത്രിക് ജനതാദള്‍ ആയി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു. എല്‍ഡിഎഫ് ശ്രേയാംസ്‌കുമാറിനെ രാജ്യസഭാ എംപിയാക്കുകയും ചെയ്തു. യുഡിഎഫിലായിരുന്നാലും എല്‍ഡിഎഫിലായിരുന്നാലും കല്‍പ്പറ്റയില്‍ ജനതാദള്‍ ആയിരുന്നു മത്സരിച്ചത.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പറ്റയില്‍.മത്സരിക്കുന്നതിനെക്കുറിച്ച് ആദ്യം ചര്‍ച്ച നടന്നിരുന്നു. പിന്നീട് ടി. സിദ്ദിഖിന്റെ പേരും ഉയര്‍ന്നു കേട്ടു. എന്നാല്‍ ഏക ജനറല്‍ഡ സീറ്റായ സീറ്റില്‍ പുറത്തു നിന്നുള്ള ആളുകളെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ ഡിസിസി ഓഫിസിന്റെ മതിലില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

മാനന്തവാടി

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി പി കെ ജയലക്ഷ്മിയെ അട്ടിമറിച്ചാണ് എല്‍ഡിഎഫിലെ ഒ ആര്‍ കേളു എംഎല്‍എയായത്. യുഡിഎഫ് അനൂകൂല മണ്ഡലത്തില്‍ ജയലക്ഷ്മി വിജയം ഉറപ്പിച്ചിരുന്നെങ്കിലും ഫലം വന്നപ്പോള്‍ തോറ്റു. ഇത്തവണ ജയലക്ഷ്മി തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് ഏറെക്കുറെ ഉറപ്പാണ്. വിജിലന്ഡസ് കേസുകള്‍ തള്ളിപോയതും ഭര്‍ത്താവിന്റെ ആര്‍എസ്എസ് ബന്ധം എന്ന ആരോപണത്തില്‍ കഴമ്പില്ലയെന്നു തെളിഞ്ഞതും പാര്‍ട്ടിയിലെ വിഭാഗിയത തരണംചെയ്യാനായതും ജയലക്ഷ്മിക്ക് നേട്ടമാണ് . അതുകൊണ്ടുതന്നെയാണ് ഇത്തവണ ജയലക്ഷ്മി മത്സര രംഗത്തിറങ്ങുന്നതും.

ഒ ആര്‍കേളു മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തിയിരിക്കുന്നത്. അത് ചിലപ്പോള്‍ ജയലക്ഷിക്ക വെല്ലുവിളി സൃഷ്ടിച്ചേക്കാം.

മണ്ഡലത്തിലെ തകര്‍ന്നുകിടന്ന മിക്ക റോഡുകളും നന്നാക്കുകയും മാനന്തവാടി ജില്ലാ ആശുപത്രിയുടെ മുഖഛായ മാറ്റുകയും ചെയ്ത കേളുനിന്റെ ഏറ്റവും വലിയ നേട്ടം വയനാട്ടുകാര്‍ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന മെഡിക്കല്‍ കോളേജ് താല്‍ക്കാലികമായി ജില്ലാ ആശുപത്രിയില്‍ ആരംഭിക്കാനായി എന്നതാണ്. കല്‍പ്പറ്റ മണ്ഡലത്തില്‍ ആരംഭിക്കാനിരുന്ന മെഡിക്കല്‍ കോളേജ് മാനന്തവാടിയിലെത്തിക്കാന്‍ എംഎല്‍എയുടെ നടപടികള്‍ ജനമനസുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 5 വര്‍ഷം കൊണ്ട് ജനകീയനായി മാറിയ കേളുവും ജയലക്ഷ്മിയും മത്സരരംഗത്തിറങ്ങിയാല്‍ പോരാട്ട വീര്യം കൂടുമെന്നതില്‍ സശയമില്ല.

അടിസ്ഥാന സൗകര്യ വികസത്തില്‍ വയനാട്ടില്‍ എല്‍ഡിഎഫ് സര്‍ക്കാറിന് ഏറെ കാര്യങ്ങള്‍ ചെയ്യാനായാലും പരിഹാരം കാണാന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ലെന്ന ആരോപണമുണ്ട്.

കരട് വിജ്ഞാപനം, നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍വേപാത,ചുരം,ബദല്‍പാത ,മെഡിക്കല്‍ കോളേജ് തുടങ്ങി നിരവധിയായ ജനങ്ങളുടെ ആവശ്യങ്ങളില്‍ ഇപ്പോഴും ആശങ്ക തുടരുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!