കല്‍പ്പറ്റ: വര്‍ധിച്ച ഇന്‍ഷുറന്‍സ് പ്രീമിയവും ഭാരിച്ച നികുതിയും ഓണ്‍ലൈന്‍ സര്‍വ്വീസുകളും പ്രതിസന്ധിയിലാക്കിയ സംസ്ഥാനത്തെ ടാക്‌സി ഉടമകളുടെയും ഡ്രൈവര്‍മാരുടെയും ദുരവസ്ഥയ്ക്ക് ആക്കംകൂട്ടി ജി.പി.എസ് സംവിധാനം. ഈ മാസം 31-നകം ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം അധിഷ്ഠിത നിരീക്ഷണ സംവിധാനം ഘടിപ്പിക്കാത്ത ഓട്ടോറിക്ഷ ഒഴികെയുള്ള ടാക്‌സി വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന കടുത്ത നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്.
ഇതോടെ അരലക്ഷംരൂപ പോലും വിപണിവിലയില്ലാത്ത കാലപ്പഴക്കം ചെന്ന കാറുകള്‍ക്കും ജീപ്പുകള്‍ക്കും വരെ പതിനായിരം രൂപയിലധികം വിലവരുന്ന ജി.പി.എസ്. ഘടിപ്പിക്കേണ്ടതിലുള്ള ആശങ്കയിലാണ് ടാക്‌സി ത്തൊഴിലാളികള്‍. ഒരുവര്‍ഷംമാത്രം വാറന്റിയുള്ള ജി.പി.എസ്. സംവിധാനത്തിന്റെ വി.എല്‍.ടി. യൂണിറ്റുകള്‍ സര്‍വീസിങ് ഇനത്തിലും ബാധ്യതയാവുമെന്നാണ് അവരുടെ പരാതി.
വലിയ പലിശയ്ക്ക് ബാങ്കുകളില്‍നിന്ന് വായ്പയെടുത്താണ് പലരും ടാക്‌സിവാഹനങ്ങള്‍ നിരത്തിലിറക്കുന്നത്. വാഹന ഉടമകള്‍ തന്നെയാണ് ടാക്‌സിഡ്രൈവര്‍മാരിലധികവും. 2014-ന് ശേഷം നിരത്തിലിറങ്ങിയ ടാക്‌സി വാഹനങ്ങള്‍, നേരത്തേ അടച്ച അഞ്ചുവര്‍ഷത്തേക്കുള്ള നികുതിക്കുപുറമേ പലിശസഹിതം അടുത്ത പത്തുവര്‍ഷത്തേക്കുള്ള മുന്‍കൂര്‍ നികുതികൂടി അടയ്‌ക്കേണ്ടതുണ്ട്. പ്രതിവര്‍ഷ ഇന്‍ഷുറസ് പ്രീമിയത്തിലും വര്‍ധനയുണ്ടായിരിക്കേയാണ് ഇപ്പോള്‍ ജി.പി.എസ്. സംവിധാനവും നിര്‍ബന്ധമാക്കുന്നത്.
മേയ് 31-നകം ജി.പി.എസ്. ഘടിപ്പിക്കാമെന്ന് കാണിച്ച് സാക്ഷ്യപത്രം ഹാജരാക്കുന്ന ടാക്‌സിവാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, അതിനുശേഷവും ജി.പി.എസ്. ഘടിപ്പിക്കാത്തവയുടെ ഫിറ്റ്‌നസ് തുടര്‍ന്ന് പുതുക്കില്ല