ജില്ലയിലെ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് നാല് പേര്‍ക്ക്

0

15 മണിക്കൂറിനുള്ളിലാണ് ജില്ലയില്‍ രണ്ട് അപകടങ്ങളും ഉണ്ടായത്. അപകടത്തില്‍ മരിച്ച നാല് പേരും ജില്ലയിലെത്തിയ മലപ്പുറം സ്വദേശികളായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ആദ്യ അപകടം. ഉച്ചക്ക് ഒന്നോടെ ചെന്നലോട് മുസ്ലിം പള്ളിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശിയും കുഴിയം തടത്തില്‍ മുഹമ്മദിന്റെയും എം വി ഹലീമയുടെയും മകനും കൊളപ്പുറം സ്‌കൂളിലെ അധ്യാപകനുമായ ഗുല്‍സാര്‍ മരിച്ചു. ഭാര്യ ജസീല, മക്കളായ നസീല്‍ മുഹമ്മദ്, ലെഹിന്‍, ഗുല്‍സാറിന്റെ അനിയന്‍ ജാസിറിന്റെ മകള്‍ ലൈഫ, സഹോദരിയുടെ മക്കളായ സില്‍ജ, സില്‍ത്ത എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ രണ്ട് കുട്ടികള്‍ കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഇതിനിടയിലാണ് ഇന്ന് രാവിലെ ആറുമണിയോടെ വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായത്. കാര്‍ യാത്രക്കാരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ആമിന, മക്കളായ ആദില്‍, അബ്ദുള്ള എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ ആറുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാര്‍ തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിനു തൊട്ടുപിന്നാലെ പരിക്കേറ്റവരെ മറ്റു വാഹനങ്ങളില്‍ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പരിക്കേറ്റ മറ്റുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!