*പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള പദ്ധതികള്‍ കാര്യക്ഷമമാക്കണം : ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്*

0

പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള പദ്ധതികള്‍ കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍ദ്ദേശിച്ചു.  ജില്ലയില്‍ തുടര്‍ച്ചയായി മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചേര്‍ന്ന ജില്ലാതല ഉദേ്യാഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ഗോത്രവര്‍ഗ്ഗ സങ്കേതങ്ങളിലെ വീട്, റോഡ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അതത് വകുപ്പുകള്‍ അടിയന്തരമായി പരിഹരിക്കണം.  സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണേണ്ടവയാണെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഫോറസ്റ്റ് വാച്ചര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലെ പി.എസ്.സി. നിയമനവുമായി ബന്ധപ്പെട്ട പരാതികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തും.  സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിച്ച് മുന്നോട്ട് പോകണം.  പട്ടിക വര്‍ഗ്ഗ കോളനികളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത് സംബന്ധിച്ച് പരിശോധിക്കും

പട്ടിക വര്‍ഗ്ഗ വിഭാഗക്കാരുടെ ഒരു വീട്ടില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന സാഹചര്യമുണ്ട്.  ഇവര്‍ക്ക് ഒരു റേഷന്‍ കാര്‍ഡ് മാത്രമാണുള്ളതെങ്കില്‍  ജില്ലയിലെ പ്രതേ്യക സാഹചര്യം പരിഗണിച്ച് ഇവര്‍ക്ക് ഒന്നിലധികം റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതിന് നിയമ തടസമുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ച് പരിഹാരം കാണും.

ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ

ജില്ലയിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയിലെ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ പട്ടികവര്‍ഗ്ഗ വകുപ്പിനും ആരോഗ്യ വകുപ്പിനും നിര്‍ദ്ദേശം നല്‍കി.  യഥാസമയം ചികിത്സ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തും. പി.എച്ച്.എസ്.സി കളിലും സബ് സെന്ററുകളിലും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കും

വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പോലീസിന്റെ നിരീക്ഷണം ശക്തമാക്കും.  ഇതിനായി കൂടുതല്‍ പട്രോളിംഗ് ടീമിനെ നിയോഗിക്കും. അപരിചിതര്‍ കോളനികളില്‍ പ്രവേശിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തും.  അപരിചിതരെയോ ആയുധധാരികളേയോ കണ്ടാല്‍ പോലീസില്‍ വിവരമറിയിക്കണം.

ഫീല്‍ഡ്തല ഉദേ്യാഗസ്ഥര്‍ സന്ദര്‍ശനം നടത്തണം

പട്ടികവര്‍ഗ്ഗ കോളനികളില്‍ വിവിധ വകുപ്പുകളുടെ ഫീല്‍ഡ്തല ഉദേ്യാഗസ്ഥര്‍ സന്ദര്‍ശനം നടത്തി പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കണ്ടെത്തണം.  അനാവശ്യ സാങ്കേതിക നിയമ തടസങ്ങള്‍ ഉന്നയിച്ച് ആനുകൂല്യങ്ങള്‍ തടയുന്ന പ്രവണത അവസാനിപ്പിക്കണം.  ഉദേ്യാഗസ്ഥരും വിവിധ ജനവിഭാഗങ്ങളും തമ്മില്‍ സൗഹൃദാന്തരീക്ഷം നിലനിര്‍ത്തണം.

ഇതര സംസ്ഥാനങ്ങളില്‍ ജോലിക്ക് പോകുന്നവരുടെ വിവരം ലഭ്യമാക്കണം

ഇതര സംസ്ഥാനങ്ങളിലേക്ക് കാര്‍ഷിക ജോലിക്കായി കൊണ്ടുപോകുന്ന  പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ആളുകളെ സംബന്ധിച്ച വിവരങ്ങള്‍ കൊണ്ടു പോകുന്നവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ തൊഴില്‍ വകുപ്പിനെയോ അറിയിക്കണം.  ഇതര സംസ്ഥാനങ്ങളില്‍ ജോലിക്ക് പോയ ചിലര്‍ മരണപ്പെട്ട സാഹചര്യത്തിലാണ് വിവര ശേഖരണം നടത്തുന്നത്.

യോഗത്തില്‍ സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ ഷാജു, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ ഷജ്ന, ജില്ലാ ലേബര്‍ ഓഫീസര്‍ പി.വി സതീശന്‍, സാമൂഹ്യ നീതി ഓഫീസര്‍ കെ അശോകന്‍, സപ്ലൈ ഓഫീസര്‍ എസ് കണ്ണന്‍, പ്ലാനിംഗ് ഓഫീസര്‍ ആര്‍ മണിലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എന്‍.ഒ സിബി, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ഇ.ആര്‍.സന്തോഷ് കുമാര്‍, ജില്ലാതല ഉദേ്യാഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!