ചികിത്സക്കായി എത്തിച്ചതിന് ശേഷം ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളെ സർക്കാർ ഏറ്റെടുക്കും. ഇവരുടെ പുനരധിവാസം സാമൂഹ്യനീതിവകുപ്പ് ഏറ്റെടുക്കുമെന്ന് സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു പറഞ്ഞു. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള എല്ലാ സ്ഥാപനങ്ങളിലും ഇതിനായി സൗകര്യമൊരുക്കും.
ഇത്തരത്തിൽ വയോജനങ്ങളെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രൂപരേഖ തയ്യാറാക്കാൻ സാമൂഹ്യനീതി പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആരോഗ്യമന്ത്രി വീണാ ജോർജ്, ഓർഫനേജ് കൺട്രോൾ ബോർഡ് ഭാരവാഹികൾ, ആരോഗ്യ വിദ്യാഭ്യാസ മേധാവികൾ, സാമൂഹ്യനീതി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളെ ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം.
16 വൃദ്ധസദനങ്ങളാണ് സർക്കാർ നേരിട്ട് നടത്തുന്നത്. ഓർഫനേജ് കൺട്രോൾ ബോർഡ് അംഗീകാരത്തോടെയുള്ള 632 വൃദ്ധസദനങ്ങളും ഉണ്ട്. ഇവിടിയെല്ലാമായി 29,767 പേരെ താമസിപ്പിക്കാനാകും. സർക്കാർ വൃദ്ധസദനങ്ങളിൽ സൗകര്യമുണ്ടെങ്കിൽ അവിടേക്ക് മാറ്റും. അല്ലെങ്കിൽ ഗ്രാന്റോടെ പ്രവർത്തിക്കുന്ന ഇടങ്ങളിലേക്കോ മറ്റു വൃദ്ധസദനങ്ങളിലേക്കോ ആകും മാറ്റുക.
ആശുപത്രികളിൽ നിന്ന് വയോജനങ്ങളെ ഏറ്റെടുക്കുമ്പോൾ ചികിത്സാ സംബന്ധിയായ രേഖകളും ക്ഷേമസ്ഥാപനങ്ങൾക്ക് നൽകണം. രേഖകളുടെ അസൽ ആശുപത്രി സൂപ്രണ്ട് സൂക്ഷിക്കും. താമസക്കാർക്ക് ആവശ്യമായ ചികിത്സാസൗകര്യവും മരുന്നുകളും ആരോഗ്യ അധികൃതർ ഉറപ്പാക്കണം എന്നും നിർദേശമുണ്ട്.