തൊഴിലുറപ്പിലും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിലും കേരളം മുന്നില്‍

0

വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നില്‍. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ദിശ യോഗത്തിലാണ് വിലയിരുത്തല്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടെ കേരളം മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ഒന്നാം സ്ഥാനത്താണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീ പങ്കാളിത്തത്തില്‍ കേരളം രാജ്യത്ത് ഒന്നാമതാണെന്നാണ് കണക്കുകള്‍. കേരളത്തിലെ സ്ത്രീ പങ്കാളിത്തം 89.42 ശതമാനമായി ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ ദേശീയ ശരാശരി 54.7 ശതമാനം മാത്രമാണ്. ഈ വര്‍ഷം മാത്രം 2474 കോടി രൂപ സ്ത്രീകളുടെ കൈകളില്‍ എത്തിക്കാന്‍ പദ്ധതിയിലൂടെ കഴിഞ്ഞു. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനം നല്‍കുന്ന കാര്യത്തിലും കേരളം ഒന്നാമതാണ്. ദേശീയ തലത്തില്‍ 12ശതമാനമായി നില്‍ക്കെ കേരളത്തിലിത് 40ശതമാനമാണ്.പട്ടികജാതി കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ കേരളം ദേശീയതലത്തില്‍ രണ്ടാമതാണ്.ദേശീയതലത്തിലെ നിരക്ക് 48 ശതമാനമായിരിക്കെ കേരളത്തില്‍ ഇത് 67ശതമാനമാണ്. തൊഴിലാളികള്‍ക്ക് വേതനം സമയബന്ധിതമായി വിതരണം ചെയ്യുന്ന ആദ്യ നാല് സംസ്ഥാനങ്ങളില്‍ കേരളമുണ്ട്. 99.55 ശതമാനം പേര്‍ക്കും കേരളം വേതനം കൃത്യസമയത്ത് ലഭ്യമാക്കി. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് മാസത്തില്‍ തന്നെ 54 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് കേരളം മികച്ച പ്രകടനവുമായി മുന്നോട്ട് കുതിക്കുകയാണ്.ഈ നേട്ടങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത അവഗണന കേരളം നേരിടുന്നതായും യോഗം വിലയിരുത്തി. ഒരു വര്‍ഷത്തിലധികമായി മെറ്റീരിയല്‍ ഇനത്തിലും ഭരണച്ചെലവ് ഇനത്തിലുമായി 700 കോടി രൂപയാണ് കേന്ദ്രം നല്‍കാനുള്ളത്. ഈ തുക അനുവദിക്കാത്തത് തൊഴിലുറപ്പ് പദ്ധതിയുടെ ആസ്തി നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി. എല്ലാ രേഖകളും കൃത്യമായി സമര്‍പ്പിച്ചിട്ടും നേരിടുന്ന ഈ കാലതാമസം വലിയ തിരിച്ചടിയാണ്. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത എം പിമാരെ ചുമതലപ്പെടുത്തി.സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഉന്നതി, സുഭിക്ഷ കേരളം, ശുചിത്വ കേരളം, മികവ്, പച്ചത്തുരുത്ത് തുടങ്ങിയ പദ്ധതികളുമായി തൊഴിലുറപ്പ് പദ്ധതിയെ സംയോജിപ്പിക്കുന്നതിലെ പുരോഗതിയും യോഗം വിലയിരുത്തി. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് പദ്ധതി പ്രകാരം 1041 പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചു. ദേശീയ ഗ്രാമീണ ഉപജീവന്‍ മിഷന്‍, നാഷണല്‍ റൂറല്‍ റര്‍ബന്‍ മിഷന്‍, പ്രധാന്മന്ത്രി ആവാസ് യോജന, കൃഷി സിഞ്ചായി യോജന, രാഷ്ട്രീയ കൃഷി വികാസ് യോജന, പരമ്പരാഗത് കൃഷി വികാസ് യോജന, നാഷണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ്, പ്രധാനമന്ത്രി ഫസല്‍ ബിമ യോജന എന്നീ പദ്ധതികളും മികച്ച രീതിയില്‍ കേരളത്തില്‍പുരോഗമിക്കുന്നുണ്ടെന്നും ദിശ യോഗം വിലയിരുത്തി.

 

Leave A Reply

Your email address will not be published.

error: Content is protected !!