സംസ്ഥാനത്ത് ഒമിക്രോണ്‍ കൂടുന്നു… മൂന്നാം തരംഗം നേരിടാന്‍ ഹോം കെയര്‍

0

സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത് സജ്ജമാകാന്‍ ജില്ലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. കേസുകള്‍ കുത്തനെ കൂടിയാല്‍ ആദ്യ തരംഗങ്ങളിലേത് പോലെ പ്രാഥമിക, രണ്ടാംനിര ചികിത്സാകേന്ദ്രങ്ങള്‍ വേണ്ടി വരുമെന്ന് വിലയിരുത്തല്‍. രോഗികള്‍ക്ക് വീട്ടില്‍ത്തന്നെ ചികിത്സ നല്‍കുന്നതിനായി മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആരോഗ്യവകുപ്പ് ഹോം കെയര്‍ പരിശീലനം നല്‍കാന്‍ തുടങ്ങി.

ടിപിആര്‍ 10 കടന്നാല്‍ ഡെല്‍റ്റയെ ഒമിക്രോണ്‍ വകഭേദം മറികടന്നതായി കണക്കാക്കാമെന്നാണ് സര്‍ക്കാരിന്റെ ഭാഗമായ വിദഗ്ര്‍ പറയുന്നത്. 3.88ലേക്ക് താഴ്ന്ന ടിപിആര്‍ 2 ദിവസം കൊണ്ട് 6.8ലേക്കെത്തി. ഈ ആഴ്ച്ച തന്നെ പത്ത് കടന്നേക്കുമെന്ന നിലയിലെത്തി. അതായത് ഒമിക്രോണ്‍ വഴി സംസ്ഥാനത്തേക്കും മൂന്നാംതരംഗമെത്തുന്നുവെന്ന സൂചന. ചികിത്സയിലുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞു വരുന്നതിനിടെ പെട്ടെന്ന് കൂടി. 19,000ല്‍ നിന്ന് 6 ദിവസം കൊണ്ട് 25,000 കടന്നു.

ഒമിക്രോണിലൂടെ പ്രതിദിന കേസുകളില്‍ മൂന്നു മുതല്‍ അഞ്ചിരട്ടി വര്‍ധനവ് വരെയാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഒരു ശതമാനം ആശുപത്രികളിലും.1 ശതമാനം ഗുരുതരാവസ്ഥയിലുമെത്തിയേക്കും. രണ്ട് ദിവസം കൂടുമ്പോള്‍ കേസുകള്‍ ഇരട്ടിക്കും. കേരളത്തില്‍ പരമാവധി പ്രതിദിന കേസുകള്‍ 43,000 വരെയാണ് എത്തിയിരുന്നത്. ഇതിന്റെ മൂന്നുമുതല്‍ അഞ്ചിരട്ടി വരെയെന്നത് വലിയ വെല്ലുവിളിയാണ്. ഇതിനായാണ് ആവശ്യമെങ്കില്‍ പ്രാഥമിക, രണ്ടാംനിര ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കാനും മറ്റുമായി സജ്ജമാകാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പരമാവധി പേര്‍ക്ക് വീട്ടില്‍ത്തന്നെ ചികിത്സ നല്‍കാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഹോം കെയര്‍ പരിശീലനം നല്‍കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് പരിശീലന പദ്ധതി. ഓക്‌സിജന്‍, ഐസിയു വെന്റിലേറ്റര്‍ സംവിധാനങ്ങളടക്കം നേരത്തെ തയാറാണെന്നതാണ് കേരളത്തിന്റെ നേട്ടം. രാജ്യത്തെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിലിപ്പോഴും ആര്‍ വാല്യു ഒന്നിന് താഴെയുമാണ്. ഇത് പക്ഷെ ഉടനെ കൂടും.

Leave A Reply

Your email address will not be published.

error: Content is protected !!