റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഹൈക്കോടതി ഇളവ്

0

 

വൈദികനായിരിക്കെ കൊട്ടിയൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഹൈക്കോടതി ഇളവു നല്‍കി. 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്ന ശിക്ഷ പത്തു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്നു കുറച്ചു. പോക്‌സോ, ബലാല്‍സംഗ കേസുകളിലെ വകുപ്പുകള്‍ നിലനില്‍ക്കും എന്നതിനാലാണ് പത്തു വര്‍ഷം തടവ് അനുഭവിക്കാന്‍ കോടതി ഉത്തരവ്. വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് റോബിന്‍ വടക്കുംചേരി നല്‍കിയ ഹര്‍ജിയിലാണ് ശിക്ഷാ ഇളവു പ്രഖ്യാപിച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

സ്ഥാപന അധികാരികളുടെ പദവി ദുരുപയോഗം ചെയ്തു പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന വകുപ്പ് ഒഴിവാക്കിയതോടെയാണ് പത്തു വര്‍ഷ തടവുശിക്ഷ ഒഴിവായത്. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയാറാണെന്നു കാണിച്ച് നേരത്തെ റോബിന്‍ സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ കോടതി ഇടപെടാന്‍ തയാറായിരുന്നില്ല. റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കുന്നതിന് പ്രതിക്കു ജാമ്യം നല്‍കണം എന്ന ആവശ്യവുമായി പരാതിക്കാരിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഹര്‍ജിയില്‍ ജാമ്യം അനുവദിക്കാന്‍ സുപ്രീം കോടതി തയാറായില്ലെന്നു മാത്രമല്ല, വിവാഹം കഴിക്കാത്തതില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു. ഇതേ ആവശ്യവുമായി റോബിന്‍ വടക്കുംചേരി ഹൈക്കോടതിയെ നേരത്തെ സമീപിച്ചിരുന്നെങ്കിലും പീഡനക്കേസ് ഇരയെ വിവാഹം കഴിച്ച് ഒത്തുതീര്‍പ്പുകള്‍ സാധിക്കില്ലെന്നു വ്യക്തമാക്കി ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.

2017 ഫെബ്രുവരി 27 നാണ് കൊട്ടിയൂര്‍ പള്ളി വികാരിയായിരുന്ന റോബിന്‍ വടക്കുംചേരിയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. വിദേശയാത്രയ്ക്കായി കൊച്ചിയിലേക്കു പോകും വഴി പുതുക്കാടു വച്ചായിരുന്നു അറസ്റ്റ്. പത്തോളം പേരെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ റോബിന്‍ ഒഴികെയുള്ളവരെ കോടതി വിട്ടയച്ചു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ സുപ്രീം കോടതി തന്നെ കേസില്‍നിന്ന് ഒഴിവാക്കിയിരുന്നു.
പോക്‌സോ നിയമം നടപ്പിലാക്കിയ ശേഷം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ കേസുകളിലൊന്നായിരുന്നു കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കത്തോലിക്കാ പുരോഹിതന്‍ പീഡിപ്പിച്ച സംഭവം.

2016ലാണ് പ്ലസ് ടു വിദ്യാര്‍ഥിനിയെ പള്ളിമേടയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചത്. പെണ്‍കുട്ടി പ്രസവിക്കുകയും ഇക്കാര്യം പുറത്തറിയാതിരിക്കാനായി പെണ്‍കുട്ടിയുടെ കുടുംബത്തിനു പണം നല്‍കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തു വന്നതോടെയാണ് പ്രതി അറസ്റ്റിലായത്. മൂന്നു വകുപ്പുകളിലായി 60 വര്‍ഷം കഠിന തടവാണ് റോബിനു ലഭിച്ചത്. ഒന്നിച്ച് 20 വര്‍ഷം തടവ് അനുഭവിക്കണം എന്നായിരുന്നു തലശ്ശേരി പോക്‌സോ കോടതിയുടെ വിധി.

 

Leave A Reply

Your email address will not be published.

error: Content is protected !!