ഹെലി ബോണ്‍സര്‍വേ പ്രഹസനമെന്നാരോപണം ഹെലിപ്പാടിനു മുന്നില്‍ പ്രതിഷേധം

0

നിലമ്പൂര്‍ – വയനാട് – നഞ്ചന്‍കോട് റെയില്‍പാത അട്ടിമറിച്ച്, തലശേരി – മൈസൂരു റെയില്‍പാതയുടെ ഹെലി ബോണ്‍സര്‍വേ നടത്തുന്നത് പ്രഹസനമാണന്നാരോപിച്ച് ഹെലിപ്പാടിനു മുന്നില്‍ പ്രതിഷേധം. സുല്‍ത്താന്‍ ബത്തേരി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും റെയില്‍വേ എന്‍ എച്ച് ആക്ഷന്‍ കമ്മറ്റിയുടെയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തലശേരി – മൈസൂരു റെയില്‍ പാതയ്ക്ക് എതിരല്ലന്നും നിലമ്പൂര് – വയനാട് – നഞ്ചന്‍കോട് പാത അട്ടിമറിക്കുന്ന നീക്കത്തിനെതിരാണ് സമരമെന്നും പ്രതിഷേധക്കാര്‍.

ബത്തേരി ഹെലിപ്പാട് ബേസ് ഗ്രൗണ്ടായി നടത്തിവരുന്ന തലശ്ശേരി – മൈസൂരു റെയില്‍പാത ഹെലി ബോണ്‍സര്‍വേ പ്രഹസനമാണന്നും ഇത് നിലമ്പൂര് – വയനാട് – നഞ്ചന്‍കോട് റെയില്‍വേ അട്ടിമറിക്കാനുള്ള നീക്കമാണന്നും ആരോപിച്ചാണ് ഹെലിപ്പാടിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സുല്‍ത്താന്‍ ബത്തേരി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും , നീലഗിരി – വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മറ്റിയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കേന്ദ്ര സര്‍ക്കാര്‍ ജോയിന്റ് വെഞ്ചറിലൂടെ നടപ്പിലാക്കാന്‍ അനുമതി നല്‍കി പിങ്ക് ബുക്കില്‍ ഇടം നേടുകയും ചെയ്ത നിലമ്പൂര് – വയനാട് – നഞ്ചന്‍കോട് റെയില്‍ പാത അട്ടിമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് ആരോപണം. ഈ പാതയുടെ സര്‍വേയ്ക്ക് കര്‍ണാടക അനുമതി നല്‍കിയിട്ടില്ലന്നാണ്  സര്‍ക്കാര്‍ പറയുന്നത്. അതേസമയം മുമ്പ് അഞ്ച് തവണ സര്‍വെ നടത്തി പരാജയമാണന്ന് കണ്ടെത്തിയ തലശേരി – മൈസൂരു പാതയ്ക്കായി ഇപ്പോള്‍ ചെലവഴിക്കുന്ന പണം ജനങ്ങളെ കൊള്ളയടിക്കുന്നതാണന്നാണ് പ്രതിഷേധക്കാര്‍ ആരോപണം ഉന്നയിക്കുന്നത്. കൂടാതെ ഈ പാതയുടെ സര്‍വേയ്ക്ക്  കേന്ദ്ര – കര്‍ണാടക സര്‍ക്കാറുകള്‍ അനുമതി നല്‍കിയിട്ടില്ലന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടന പ്രവര്‍ത്തകരും പ്രതിഷേധത്തിന് പിന്തുണയുമായി ഹെലിപ്പാടിനു മുന്നില്‍ എത്തിയിരുന്നു. രണ്ടാം ദിനത്തിലെ സര്‍വേയ്ക്കായി ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതോടെ പ്ലക്കാര്‍ഡുകളുമായി എത്തിയവര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം അറിയിച്ചു. ഡോ പി ലക്ഷ്മണന്‍ ഉല്‍ഘാടനം ചെയ്ത പ്രതിഷേധ പരിപാടിക്ക് പി വൈ മത്തായി, പി ഷംസാദ്, അഡ്വ. റ്റി എം റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!