തകരുന്ന ചരിത്രശേഷിപ്പുകള്‍

0

നൂറ്റാണ്ടുകള്‍ പഴക്കമുള്ളവയനാടന്‍ ശിലാ ക്ഷേത്രങ്ങള്‍ കല്‍ക്കൂനകളായ് മാറുമ്പോള്‍ തകരുന്നത് ചരിത്ര ശേഷിപ്പുകളാണ്. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള അമൂല്യമായ ശേഷിപ്പുകളെ സംരക്ഷിക്കാന്‍ വയനാട്ടില്‍ ഓഫീസില്ലാത്തത് സംരക്ഷണത്തിന് തടസ്സമാകുന്നതായും ആക്ഷേപമുയരുന്നുണ്ട്.
വയനാട്ടില്‍ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴില്‍ മൂന്നു കല്ലമ്പലങ്ങളാണുള്ളത്. കിടങ്ങനാടും, പുഞ്ചവയലിലെ ജനാര്‍ദ്ദനന്‍ ഗുഡിയും, വിഷ്ണു ഗുഡിയും. പുഞ്ചവയലിലെ കല്ലമ്പലങ്ങളാണ് ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിടുന്നത്. ജൈന സംസ്‌ക്കാരത്തിന്റയും വിശ്വാസത്തിന്റെയും ശേഷിപ്പുകളാണ് ഈ കല്ലമ്പലങ്ങള്‍. പൂര്‍ണ്ണമായും ശിലാപാളികളാല്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍, കൊത്തുപണികളോടുകൂടിയ വലിയ തൂണുകള്‍ക്കിടയില്‍ ദീര്‍ഘചതുരകല്‍പ്പാളികളും, മേല്‍കൂരകളില്‍ ത്രികോണാകൃതിയിലും, ചതുരാകൃതിയിലുമുള്ള കല്‍പാളികളാണ് ഉപയോഗിച്ചിരിക്കുന്നത്. കൊത്തുപണികളാല്‍ സമൃദ്ധമായ ശിലാപാളികള്‍ കൂട്ടിയിട്ട നിലയിലാണ്. ഇവ യഥാസ്ഥാനത്ത് യോജിപ്പിച്ച് ബലപ്പെടുത്തിയാല്‍ തന്നെ പൂര്‍ണ്ണമായും പഴമ ചോരാതെ കല്ലമ്പലങ്ങള്‍ നിലനിര്‍ത്താനാകും. കേന്ദ്ര പുരാവസ്ത വകുപ്പ് പുനരുദ്ധാരണത്തിന് വകയിരുത്തിയ ഫണ്ട് കൃത്യമായി വിനിയോഗിച്ചില്ലെന്ന് വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ജനാര്‍ദ്ദനഗുഡി ക്ഷേത്രം തകര്‍ന്നു വീഴാതിരിക്കാന്‍ ലോഹ കമ്പികള്‍ കൊണ്ട് ബലപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരുടെ ശല്യവും രൂക്ഷമാണ്.ഈ സാഹചര്യത്തില്‍ വിലമതിക്കാനാവാത്ത ചരിത്രത്തിനു കാവലേര്‍പ്പെടുത്തിയും, വയനാട്ടില്‍ തന്നെ കേന്ദ്ര പുരാവസ്തു വകുപ്പിന് കാര്യാലയമുണ്ടാക്കിയും, ഇവയെ പുനരുദ്ധരിച്ചും, സംരക്ഷിച്ചും നിലനിര്‍ത്തണമെന്നാണ് ആവശ്യമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!