‘വീട്ടില്‍ നിന്നും വോട്ട്’; ജില്ലയില്‍ 5821 വോട്ടര്‍മാര്‍

0

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന ‘വീട്ടില്‍ നിന്നും വോട്ട്’ (ഹോം വോട്ടിങ്) സേവനം ഉപയോഗപ്പെടുത്താന്‍ ജില്ലയില്‍ 5821 വോട്ടര്‍മാര്‍. മുന്‍കൂട്ടി അപേക്ഷ നല്‍കിയ ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് വീട്ടില്‍ നിന്നും വോട്ട് ചെയ്യാന്‍ അവസരം. ഏപ്രില്‍ 16 മുതല്‍ 18 വരെയാണ് ‘വീട്ടില്‍ നിന്നും വോട്ട് ‘ സേവനം ലഭ്യമാകുകയെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു.

വീട്ടില്‍ നിന്നും വോട്ടിനായി ജില്ലയില്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 86 പേരെയാണ് നിയമിച്ചത്. മൈക്രോ ഒബ്സര്‍വര്‍, പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, പോലീസ്, വീഡിയോഗ്രാഫര്‍ എന്നിവര്‍ അടങ്ങുന്നതാണ് ടീം. ആവശ്യമെങ്കില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും സംഘത്തെ അനുഗമിക്കും. വോട്ടിങ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാന്‍ സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കും സംഘത്തോടൊപ്പം നടപടിക്രമങ്ങള്‍ വീക്ഷിക്കാനാകും. വോട്ടിങിന്റെ രഹസ്യ സ്വഭാവം തകരാത്ത വിധത്തിലാണ് ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിക്കുക. ജില്ലയില്‍ 85 വയസ്സ് പിന്നിട്ട 4765 ഉം ഭിന്നശേഷി വിഭാഗത്തില്‍ 6068 ഉം വോട്ടര്‍മാരാണുള്ളത്. വോട്ടര്‍മാര്‍ക്ക് വീട്ടില്‍ നിന്നും വോട്ട് രേഖപ്പെടുത്തുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന 12 -ഡി ഫോറം വിതരണം ചെയ്തു. വീടുകളില്‍ നിന്നും വോട്ട് ചെയ്യാന്‍ താത്പര്യം അറിയിച്ച 85 വയസ്സ് കഴിഞ്ഞ 3187 പേര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 2634 പേര്‍ക്കുമാണ് വീട്ടില്‍ നിന്നും വോട്ട് ചെയാന്‍ കഴിയുക. ഇവര്‍ക്ക് വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!