ബത്തേരി-താളൂര്‍ റോഡിനായി പുതിയ ടെണ്ടര്‍ ക്ഷണിച്ചു

0

കരാറുകാരനെ ഒഴിവാക്കിയതോടെ പ്രവര്‍ത്തി നിലച്ച അന്തര്‍സംസ്ഥാനപാത ബത്തേരി-താളൂര്‍ റോഡിനായി പുതിയ ടെണ്ടര്‍ ക്ഷണിച്ചു. ആദ്യം അനുവദിച്ച 31 കോടിക്കു പുറമെ 7കോടി രൂപ കൂടി പ്രവര്‍ത്തികള്‍ക്ക് അനുവദിച്ചാണ് പുതിയ ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്.കഴിഞ്ഞ സെപ്തംബറില്‍ ചേര്‍ന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് റോഡ് പരിഗണിച്ചാണ് തുക വര്‍ദ്ധിപ്പിക്കുകയും ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തിരിക്കുന്നത്.

 

രണ്ട് വര്‍ഷം മുമ്പാണ് 8 കിലോമീറ്റര്‍ റോഡ് അമ്മായിപ്പാലം മലങ്കരവയല്‍ മുതല്‍ താളൂര്‍ വരെ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. 31 കോടി നാല് ലക്ഷത്തി അമ്പതിനായിരത്തി 949 രൂപയാണ് അനുവദിച്ചത്. എന്നാല്‍ ഏറ്റെടുത്ത കരാറുകാരന്‍ നല്ലരീതിയില്‍ പ്രവര്‍ത്തി മുന്നോട്ട് കൊണ്ടുപോകാതായതോടെ ഈ കമ്പനിയെ കരാറില്‍ നിന്നു പുറത്താക്കി. ഇതോടെ എസ്റ്റിമേറ്റ് തുകയും വര്‍ദ്ധിപ്പിക്കേണ്ടതായും പുതിയ ടെണ്ടര്‍ വിളിക്കേണ്ടതായും വന്നു. തുടര്‍ന്ന് റോഡ് നവീകരണത്തിന് മുമ്പ് അനുവദിച്ച് തുകയ്ക്ക് പുറമെ ഏഴുകോടി 46 ലക്ഷം രൂപകൂടി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട റോഡ് പരിഗണിച്ച് അനുവദിക്കുകയായിരുന്നു. തുടര്‍ന്നാണ് ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തിരിക്കുന്നത്. റോഡ് പണി നിലച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റില്‍ ജനകീയ സമരസമിതി 11 ദിവസം കോളിയാടിയില്‍ നിരാഹാര സമരം നടത്തിയിരുന്നു. തുടര്‍ന്ന് സമരക്കാര്‍ എംഎല്‍എ ഐ. സി ബാലകൃഷണന്റെ നേതൃത്വത്തിലും, സിപിഎം നേതാക്കളും വെവ്വേറെ സമയങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെ താല്‍ക്കാലിക പ്രവര്‍ത്തികള്‍ക്കായി 45 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!