വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് നേരെ പട്ടിയെ അഴിച്ചു വിട്ട് ആക്രമണം.പ്രതി അറസ്റ്റില്‍

0

ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കുവാന്‍ പ്പോയ വയനാട് ജില്ല വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കെതിരെ വളര്‍ത്തു നായയെ അഴിച്ചുവിട്ട് ആക്രമണം.വയനാട് ജില്ല വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ കായംകുളം,പള്ളിക്കല്‍ മാഞ്ഞാടിത്തറ നാരായണ ഭവനത്തില്‍ വിനോദിന്റെ ഭാര്യ മായ എസ് പണിക്കര്‍,ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസിലെ കൗണ്‍സിലര്‍ നാജിയ ഷിറിന്‍ എന്നിവരാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. മേപ്പാടി നെല്ലി മാളത്തെ വീട്ടമ്മ നല്‍കിയ പരാതി അന്വേഷിക്കുവാനായി ചെന്നതായിരുന്നു ഇവര്‍. ഭര്‍ത്താവായ ജോസിനെതിരെ ആയിരുന്നു വീട്ടമ്മ പരാതി നല്‍കിയത്. നിരന്തരമായ ഗാര്‍ഹിക പീഡനമാണ് പരാതി നല്‍കുവാന്‍ പ്രേരിപ്പിച്ചത്. ഭാര്യ നല്‍കിയ പരാതി അന്വേഷിക്കുവാന്‍ വന്നവരാണ് എന്ന് പറഞ്ഞതോടുകൂടി ഭര്‍ത്താവായ ജോസ് സ്വന്തം വളര്‍ത്തു നായയെ അഴിച്ചു വിടുകയും വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെയും കൗണ്‍സിലറെയും പട്ടി ആക്രമിക്കുന്നത് നോക്കി നില്‍ക്കുകയാണ് ചെയ്തത്. പട്ടിയെ പിടിച്ച് മാറ്റി തങ്ങളെ രക്ഷിക്കുവാന്‍ പലതവണ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ജോസ് അതിന് തയ്യാറായില്ല. പട്ടിയുടെ ആക്രമണത്തില്‍ വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായ എസ് പണിക്കര്‍ക്ക് കാലിന്റെ തുടയില്‍ കടിയേറ്റു. പട്ടിയുടെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കൗണ്‍സിലറെ പട്ടി പുറകെ ഓടിച്ച് ദേഹത്ത് ചാടി കയറി ആക്രമിച്ചു. ഇവരുടെ ഇരു കാല്‍മുട്ടുകള്‍ക്കും പരിക്കുണ്ട്. ഈ സമയമെല്ലാം ജോസ് അസഭ്യ വാക്കുകള്‍ വിളിച്ചുപറഞ്ഞുകൊണ്ട് നോക്കി നില്‍ക്കുകയായിരുന്നു. പ്രതി ജോസിനെതിരെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും,ഗുരുതരമായ പരിക്ക് ഏല്‍പ്പിച്ചതിനും മേപ്പാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജോസിനെ ഉടന്‍തന്നെ മേപ്പാടി എസ് ഐ സിറാജ് വി പി അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും എന്ന് മേപ്പാടി പോലീസ് അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!