ബജറ്റ് പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം

0

ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ഭവനിലെത്തി. ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. ബജറ്റിന് അംഗീകാരം നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം 10.15ന് ചേരും.

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതരാമന്‍ അവതരിപ്പിക്കും. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗം കരകയറി എന്നാണ് സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയത്. നികുതി പരിഷ്‌കാരം ഉള്‍പ്പടെ നിരവധി ആശ്വാസ നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായേക്കും.

ക്ഷേമ പദ്ധതികള്‍ക്കൊപ്പം സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍, ആദായ നികുതി സ്‌ളാബുകളില്‍ ഇളവുകള്‍ അടക്കം, നികുതി ദായകര്‍ക്ക് ആശ്വാസമായ നയങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാനായി പ്രഖ്യാപനങ്ങളുണ്ടാ കുമോയെന്നാണ് മധ്യവര്‍ഗ ആകാംഷയോടെ നോക്കുന്നത്. നികുതി ഇതര നടപടികളിലൂടെ വിഭവശേഖരണം, ആഗോള സാമ്പത്തിക മാന്ദ്യം, കയറ്റുമതിയിലുണ്ടായ കുറവ്, ധനക്കമ്മി തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം ആരോഗ്യമേഖലക്കും മുന്‍തൂക്കം നല്‍കേണ്ടതുണ്ട്.

2023-24 വര്‍ഷത്തില്‍ സ്വകാര്യ നിക്ഷേപത്തിനായുള്ള പദ്ധതികള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കുമെന്നാണ് കണക്കാക്കുന്നത്.തൊഴിലില്ലായ്മ ഇല്ലാതാക്കാനും പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുന്നതിനുള്ള നടപടികള്‍ക്ക് ബജറ്റ് ഊന്നല്‍ നല്‍കാനാണ് സാധ്യത. അതിര്‍ത്തിയില്‍ ചൈനയും പാക്കിസ്ഥാനും ഉയര്‍ത്തുന്ന വെല്ലുവിളികളും സേനയുടെ നവീകരണവും ലക്ഷ്യം വച്ച് പ്രതിരോധ മേഖലയ്ക്കും ബജറ്റില്‍ പ്രാധാന്യം ഉണ്ടാകും.

രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ചരിത്രം സൃഷ്ടിക്കുന്ന പല പ്രഖ്യാപനങ്ങളും ഈ ബജറ്റില്‍ ഉണ്ടാവുമെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. 2023 അന്താരാഷ്ട്ര മില്ലറ്റ് തിന വിള വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ തിന വിളകള്‍ക്കായുള്ള ആശ്വാസ പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!