സംസ്ഥാനത്ത് വാക്‌സിനേഷന്‍ പൂര്‍ണമായും മുടങ്ങിയേക്കും

0

സംസ്ഥാനത്തെ മൂന്ന് മേഖലാ സംഭരണ കേന്ദ്രങ്ങളിലും വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നു. ജില്ലകളിലും കോവിഷീല്‍ഡ് തീര്‍ന്നതോടെ ഇന്ന് വാക്‌സിനേഷന്‍ പൂര്‍ണമായി മുടങ്ങുമെന്നതാണ് സ്ഥിതി. അതേസമയം ഇന്ന് കൂടുതല്‍ വാക്‌സിന്‍ എത്തിയേക്കുമെന്നാണ് അനൗദ്യോഗിക വിവരം. കേരളത്തിന് ആവശ്യമായ വാക്‌സിന്‍ ഉടന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ കേരളത്തിലെ ഇടതുപക്ഷ എംപിമാര്‍ക്ക് ഉറപ്പുനല്‍കി.

സംസ്ഥാനത്തെ പ്രധാന സംഭരണ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ വാക്‌സിന്‍ സ്റ്റോക്ക് പൂജ്യമാണ്. ജില്ലകളിലേക്ക് നല്‍കിയവയും തീര്‍ന്നു. ഇന്ന് നല്‍കാന്‍ വാക്‌സിനില്ല. അവശേഷിച്ച കോവാക്‌സിന്‍ ഡോസുകളും സ്വകാര്യ മേഖലയിലെ വാക്‌സിനേഷനും കൊണ്ടാണ് സംസ്ഥാനത്ത് ഇന്നലെ വാക്‌സിനേഷന്‍ പൂര്‍ണമായി മുടങ്ങാതിരുന്നത്. ഇന്നലത്തോടെ ഇത് തീര്‍ന്നു. ചില ജില്ലകളില്‍ മാത്രം നാമമാത്ര കോവാക്‌സിന്‍ ബാക്കിയുണ്ട്. കണ്ണൂരില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരു വാക്‌സിനേഷന്‍ കേന്ദ്രം മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്. രണ്ടാം ഡോസുകാര്‍ക്ക് മാത്രമാണ് കാസര്‍ഗോഡ് ഇന്നലെ വാക്‌സിന്‍ നല്‍കിയത്. ഉള്ള സ്റ്റോക്കില്‍ നിന്ന് ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഇന്നലെ വാക്‌സിന്‍ നല്‍കി.

അതേസമയം എറണാകുളം മേഖലാകേന്ദ്രത്തിലേക്ക് 2 ലക്ഷവും കോഴിക്കോട് മേഖലയിലേക്ക് 4 ലക്ഷവും ഡോസ് വാക്‌സിന്‍ ഇന്ന് എത്തുമെന്നാണ് വാക്കാലുള്ള അറിയിപ്പ്. ഔദ്യോഗിക ഉറപ്പ് കിട്ടിയിട്ടില്ല. സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീമിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ അംഗങ്ങള്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കേരളത്തിന് ആവശ്യത്തിന് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!