ബ്രൂണോയുടെ ഇരട്ടഗോള്‍, യുറുഗ്വേയുടെ കൊമ്പൊടിച്ചു; പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍

0

ഖത്തര്‍ ലോകകപ്പില്‍ യുറുഗ്വേയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കി. ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ ഇരട്ടഗോളുകളിലാണ് പോര്‍ച്ചുഗല്‍ വിജയവും പ്രീക്വാര്‍ട്ടര്‍ ബര്‍ത്തും സ്വന്തമാക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം 54ാം മിനിറ്റിലാണ് ബ്രൂണോ ഫെര്‍ണാണ്ടസ് പോര്‍ച്ചുഗലിനായി ആദ്യ ലക്ഷ്യം കണ്ടത്. പിന്നാലെ അവസാന നിമിഷം വന്ന പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ പോര്‍ച്ചുഗലിന്റെ വിജയം ഉറപ്പിച്ചു. യുറുഗ്വേയ്ക്ക് അവസാന മത്സരം ഇതോടെ നിര്‍ണായകമായി. പോര്‍ച്ചു?ഗല്‍ ഈ വിജയത്തോടെ ആറു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ്.

ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ക്രോസിന് തലവച്ച് ഗോള്‍ നേടിയത് റൊണാള്‍ഡോയാണെന്നായിരുന്നു ആദ്യ വിശദീകരണമെങ്കിലും, പന്ത് റൊണാള്‍ഡോയുടെ തലയില്‍ സ്പര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ, ഗോള്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പേരിലാവുകയായിരുന്നു.

പോര്‍ച്ചുഗീസ് ആക്രമണവും യുറുഗ്വേ പ്രതിരോധവും തമ്മിലുള്ള പോരാട്ടമാണ് ഗ്രൂപ്പ് എച്ചില്‍ നടന്നത്. മത്സരത്തിന്റെ ഗതിക്കെതിരായി 32ാം മിനിറ്റില്‍ യുറുഗ്വേയ്ക്ക് ഗോള്‍ നേടാന്‍ സുവര്‍ണാവസരം ലഭിച്ചിരുന്നു. ഗോള്‍കീപ്പര്‍ ഡീഗോ കോസ്റ്റ മാത്രം മുന്നില്‍ നില്‍ക്കെ റോഡ്രിഗോ ബെന്റാകറിന് പന്ത് വലയിലെത്തിക്കാനായില്ല. മൈതാനമധ്യത്തിലൂടെ യുറുഗ്വേ നടത്തിയ മുന്നേറ്റത്തില്‍ നിന്നായിരുന്നു ഗോളിന്റെ വക്കോളമെത്തിയ നീക്കത്തിന്റെ തുടക്കം. പന്തു ലഭിച്ച മത്തിയാസ് വെച്ചീനോ അത് ബെന്റാകറിന് നീട്ടിനല്‍കി. പോര്‍ച്ചുഗീസ് പ്രതിരോധം നെടുകെ പിളര്‍ത്തി മൂന്ന് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ ബോക്‌സിനുള്ളില്‍ കടന്ന ബെന്റാകറിന്, ഫൈനല്‍ ടച്ചില്‍ കാലിടറി. നിരങ്ങിയെത്തിയ ഗോള്‍കീപ്പര്‍ ഡീഗോ കോസ്റ്റ പന്ത് ഒരുവിധത്തില്‍ പിടിച്ചെടുത്തു.

ഇതിനിടെ ആദ്യപകുതിയില്‍ മികച്ച കളി കെട്ടഴിച്ച മധ്യനിര താരം ന്യൂനോ മെന്‍ഡസ് പരുക്കേറ്റ് കയറിയത് പോര്‍ച്ചുഗലിന് തിരിച്ചടിയായി. ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ മെന്‍ഡസ് പുറത്തായതോടെ, റാഫേല്‍ ഗ്വറെയ്‌റോയാണ് പകരം കളത്തില്‍ ഇറങ്ങിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!