അര്‍ജന്റീനക്ക് ജീവന്‍മരണ പോരാട്ടം

0

ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഇന്ന് ജീവന്‍ മരണ പോരാട്ടം. രാത്രി 12.30ക്ക് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മെക്സിക്കോയാണ് എതിരാളികള്‍. പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ അര്‍ജന്റീനയ്ക്ക് ജയം അനിവാര്യമാണ്. ലോകകപ്പില്‍ ജീവന്മരണപോരാട്ടത്തിന് മുന്‍പ് അര്‍ജന്റീന താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങി. ലിയോണല്‍ മെസി അടക്കം എല്ലാ താരങ്ങളും പരിശീലനത്തിനെത്തി. മെക്സിക്കന്‍ ഗോളി ഒച്ചാവയെ മറികടക്കുകയാവും അര്‍ജന്റീനയ്ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. അര്‍ജന്റീനയെ ആദ്യ മത്സരത്തില്‍ അട്ടിമറിച്ച സൗദി അറേബ്യയും ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങും. വൈകിട്ട് ആറരയ്ക്ക് പോളണ്ടാണ് സൗദിയുടെ എതിരാളികള്‍. മൂന്ന് പോയിന്റുള്ള സൗദിയാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമത്. പോളണ്ടിനോടും ജയിച്ചാല്‍ സൗദിക്ക് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാം. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് സമനില വഴങ്ങിയ പോളണ്ടിനും ഗ്രൂപ്പ് ഘട്ടം കടക്കാന്‍ ജയം അനിവാര്യമാണ്. ഗ്രൂപ്പ് സിയില്‍ മൂന്ന് പോയിന്റുമായി സൗദി അറേബ്യയാണ് തലപ്പത്ത്. ഓരോ പോയിന്റ് വീതവുമായി പോളണ്ടും മെക്സിക്കോയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. അക്കൗണ്ട് തുറക്കാത്ത അര്‍ജന്റീനയാണ് നാലാമത്. ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇന്നിറങ്ങും. ഡെന്‍മാര്‍ക്കാണ് എതിരാളികള്‍. രാത്രി ഒന്‍പതരയ്ക്കാണ് മത്സരം. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ മികച്ച ജയം സ്വന്തമാക്കിയാണ് ഫ്രാന്‍സ് വരുന്നത്. ടുണീഷ്യയോട് സമനില വഴങ്ങിയ ഡെന്‍മാര്‍ക്കിനാകട്ടെ ഗ്രൂപ്പില്‍ നിന്ന് മുന്നേറാന്‍ ജയം അനിവാര്യമാണ്. മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ഡിയില്‍ മുന്നിലുണ്ട് ഫ്രാന്‍സ്. ഒരു പോയിന്റ് മാത്രമുള്ള ഡെന്‍മാര്‍ക്ക് നിലവില്‍ മൂന്നാം സ്ഥാനക്കാരാണ്.ഇന്നത്തെ ആദ്യ മത്സരം പതിവുപോലെ മൂന്നരയ്ക്കാണ്. ഓസ്‌ട്രേലിയ, ടുണീഷ്യയെ നേരിടും. ഫ്രാന്‍സിനോട് തോറ്റ ഓസ്‌ട്രേലിയക്ക് പ്രതീക്ഷ നിലനിര്‍ത്താന്‍ ടുണീഷ്യക്കെതിരെ ജയിച്ചേ തീരൂ. ഡെന്‍മാര്‍ക്കിനെ സമനിലയില്‍ തളച്ച ആത്മവിശ്വാസവുമായാണ് ടുണീഷ്യയും ഇറങ്ങുന്നത്. ഗ്രൂപ്പ് ഡിയില്‍ ഒരു പോയിന്റുമായി ടുണീഷ്യ രണ്ടാമതും അക്കൗണ്ട് തുറക്കാത്ത ഓസ്‌ട്രേലിയ അവസാന സ്ഥാനത്തുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!