മോഹിനിയാട്ടത്തില്‍ റാങ്കിന്റെ തിളക്കവുമായി വൈഷ്ണവി

0

എം.എ മോഹിനിയാട്ടത്തില്‍ രണ്ടാം റാങ്കുമായി വയനാട് സ്വദേശിനിയുടെ അഭിമാന നേട്ടം. മീനങ്ങാടി അമ്പലപ്പടി സ്വദേശിനി വൈഷ്ണവിയാണ് നൃത്തച്ചുവടുകള്‍ക്ക് റാങ്കിന്റെ തിളക്കംപകര്‍ന്നത്.തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജില്‍നിന്നാണ് മോഹിനിയാട്ടത്തില്‍ റാങ്കിന്റെ പകിട്ടുള്ള വിജയം സ്വന്തമാക്കിയത്.

ടാപ്പിങ് തൊഴിലാളിയായ അച്ഛന്‍ എന്‍. മോഹനനും കോഓപറേറ്റിവ് സൊസൈറ്റിയില്‍ ജീവനക്കാരിയായ അമ്മ സുവര്‍ണരേഖയും വൈഷ്ണവിയുടെ സ്വപ്നങ്ങള്‍ക്ക് നിറഞ്ഞ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. വാടകവീട്ടിലെ പരിമിതികളില്‍നിന്നാണ് പഠിച്ചുമുന്നേറിയത്. എട്ടാം വയസ്സു മുതല്‍ ശാസ്ത്രീയമായി നൃത്തം അഭ്യസിക്കാന്‍ തുടങ്ങിയിരുന്നു. രണ്ടാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ സ്‌കൂളിലും സബ്ജില്ല, ജില്ല, സംസ്ഥാന കലോത്സവങ്ങളിലും സാന്നിധ്യമറിയിച്ചു.

എല്‍.കെ.ജി മുതല്‍ ഏഴാം ക്ലാസുവരെ അമ്പലപ്പടിയിലെ വിവേകാനന്ദ വിദ്യാമന്ദിരത്തിലായിരുന്നു പഠനം. ഏഴു മുതല്‍ പത്തുവരെ മീനങ്ങാടി ഗവ. ഹൈസ്‌കൂളില്‍. പനങ്കണ്ടി ജി.എച്ച്.എസ്.എസിലായിരുന്നു പ്ലസ്ടു പഠനം. പിന്നീട് സുല്‍ത്താന്‍ ബത്തേരി എയ്ഞ്ചല്‍ മേരി കോളജില്‍നിന്ന് ഡി.ഫാം ഫസ്റ്റ് ക്ലാസോടെ പാസായി. ശേഷം മലപ്പുറത്ത് ഒരു ആശുപത്രി ഫാര്‍മസിയില്‍ ജോലി നോക്കുന്നതിനിടയിലാണ് നൃത്തരംഗത്ത് തുടരണമെന്ന് തീരുമാനമെടുത്തത്. അതോടെ ജോലി ഉപേക്ഷിച്ച് ആര്‍.എല്‍.വി കോളജില്‍ ബി.എ മോഹിനിയാട്ടം പഠിക്കാന്‍ ചേര്‍ന്നു. നാലാം റാങ്കോടെയാണ് ബി.എ പാസായത്. തുടര്‍ന്ന് എം.എക്ക് രണ്ടാം റാങ്കിന്റെ് തിളക്കവും.

നല്ലൊരു ഗായികയുമാണ് വൈഷ്ണവി. എട്ടാം വയസ്സുമുതല്‍ സംഗീതം അഭ്യസിച്ചിട്ടുണ്ട്. ഡി.ഫാമിന് പഠിക്കുന്ന സമയത്ത് ഡല്‍ഹിയില്‍ ഒരു ആഗോള സാംസ്‌കാരിക സംഗമത്തില്‍ നൃത്തസംഘത്തിന്റെഒ ഭാഗമാകാന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മോഹിനിയാട്ടത്തില്‍ പി.എച്ച്.ഡി ചെയ്യണമെന്നാണ് വൈഷ്ണവിയുടെ വലിയ ആഗ്രഹം. ഇതിനിടയില്‍ പല വേദികളിലും പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നുണ്ട്. കാംബോജി നാട്യകലാ സരസ്വതിക്ഷേത്ര എന്ന പേരില്‍ നൃത്തവിദ്യാലയം തുടങ്ങി കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. കോവിഡ് കാലത്ത് ഓണ്‍ലൈനിലാണ് ക്ലാസുകള്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!