ഈ മാസം 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച രംഗത്തെത്തി. കർഷക സമരം നാല് മാസം പി്ന്നിടുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ് നടത്താനുള്ള ആഹ്വാനം. ഇന്ധന വില വർധനവിനെതിരെ മാർച്ച് 15ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.
പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ കഴിഞ്ഞ നാല് മാസമായി ഡല്‍ഹി അതിര്‍ത്തി പ്രദേശങ്ങളായ സിംഗു, ടിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധം നടത്തിവരികയാണ്. പുതിയ കാർഷിക നിമയങ്ങൾ റദ്ദാക്കുന്നതിനൊപ്പം വിളകൾക്ക് താങ്ങു വില പ്രഖ്യാപിക്കുന്ന പുതിയ നിയമം ആവിഷ്ക്കരിക്കണമെന്നുമാണ് സമരം ചെയ്യുന്ന കർഷക സംഘടനകളുടെ പ്രധാനപ്പെട്ട ആവശ്യം. ഇതു മുൻനിർത്തി ആയിരകണക്കിന് കർഷകരാണ് സമരരംഗത്തുള്ളത്.
വരും ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വഴങ്ങുന്നതുവരെ പ്രക്ഷോഭം തുടരാനാണ് സംഘടനകളുടെ തീരുമാനം. ഹരിയാനയില്‍ സംയുക്ത കിസാന്‍ സമിതിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക മഹാപഞ്ചായത്തില്‍ അഖിലേന്ത്യ കിസാന്‍ സഭ പ്രസിഡന്റ് അശോക് ദാവലെ അഭിസംബോധന ചെയ്തു.
നേരത്തെ ഡിസംബർ എട്ടിനും കർഷക സംഘടനകൾ ഭാരത് ബന്ദ് നടത്തിയിരുന്നു. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കിയിരുന്നു. കർഷക പ്രതിഷേധത്തിന്റെ നൂറാം ദിവസത്തിലായിരുന്നു ടിക്കായത്തിന്റെ പ്രഖ്യാപനം. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.