ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

0

മാനന്തവാടി: ബി.ജെ.പിക്കും മോദി സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബി.ജെ.പിയുടേത് വിഭജന രാഷ്ട്രീയം മാത്രമാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നും പ്രിയങ്ക. ഇന്ത്യ ഉണ്ടാക്കിയ പ്രശസ്തിയും നേട്ടവുമെല്ലാം അവര്‍ ഇല്ലാതാക്കിയെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം വയനാട്ടിലെത്തിയ പ്രിയങ്ക മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്ര മൈതാനിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. രാജ്യത്തെ സാധാരണക്കാരുടെ കാര്യത്തില്‍ ബി.ജെ.പിക്ക് താല്‍പര്യമില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും നല്‍കിയ വാഗ്ദാനം നിറവേറ്റും. കര്‍ഷകരെ മോദി സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണ്. മോദി സര്‍ക്കാര്‍ നിലകൊള്ളുന്നത് തന്നെ രാജ്യത്തെ ചില വ്യക്തികള്‍ക്കു വേണ്ടിയാണെന്നും പ്രിയങ്ക പറഞ്ഞു. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. ഇന്ത്യയിലെ ജനങ്ങള്‍ ബി.ജെ.പി സര്‍ക്കാരില്‍ വിശ്വാസവും പ്രതീക്ഷയും വച്ചുപുലര്‍ത്തി. ആ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ ജനങ്ങളുടെ വിശ്വാസം തകര്‍ക്കാന്‍ ആരംഭിച്ചു. അധികാരം അവര്‍ക്കാണെന്നും ജനങ്ങളില്‍ അല്ലെന്നും അവര്‍ വിശ്വസിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പ് എല്ലാവരുടെയും അക്കൗണ്ടുകളില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്നു പറഞ്ഞ അവര്‍ അത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നു തുറന്നു പറഞ്ഞുവെന്നും പ്രിയങ്ക പറഞ്ഞു.

നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മോണ്‍സ് ജോസഫ്, ഐ.സി.ബാലകൃഷ്ണന്‍, പി.കെ.ജയലക്ഷ്മി, പി.പി.എ.കരീം, എം.സി.സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!