കേരളത്തിലെ പെരുമഴക്കാലത്തിന് താൽക്കാലിക വിരാമം. അറബിക്കടലിൽ കാലവർഷക്കാറ്റ് ദുർബലമായതോടെ മഴ കുറഞ്ഞു. ഇനി 7-10 ദിവസം കേരളത്തിൽ ഇടയ്ക്ക് മാത്രം മഴയുണ്ടാകും. കൂടുതലായും വടക്കൻ കേരളത്തിലായിരിക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. ഒൻപത് ദിവസത്തെ മൺസൂൺ മഴ ഇടുക്കി ഡാമിൽ ജലനിരപ്പ് വർധിപ്പിച്ചത് 12% (നിലവിൽ 41.4% )ആണ്. കുറ്റ്യാടി (കക്കയം ) ഡാമിൽ വർധിച്ചത് 53% ( 93.5% ).
മഴ മുന്നറിയിപ്പിനെത്തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. കേരള തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധ പുലർത്തണം.